പാചകവാതക ക്ഷാമം
print edition യാനങ്ങൾ മടങ്ങുന്നു; മത്സ്യമേഖല പ്രതിസന്ധിയിൽ

കൊല്ലം: പാചകവാതക ക്ഷാമം മത്സ്യമേഖലയെയും പ്രതിസന്ധിയിലാക്കി. ഉൾക്കടലിൽ ആഴ്ചകളോളം തങ്ങി മീൻപിടിത്തത്തിലേർപ്പെടുന്ന യാനങ്ങളിലെ തൊഴിലാളികൾക്ക് ഭക്ഷണം പാചകംചെയ്യുന്നതിന് പാചകവാതക സിലണ്ടർ ക്ഷാമം പ്രതിബന്ധമായി. വാണിജ്യാവശ്യത്തിനുള്ള സിലണ്ടറുകളാണ് ബോട്ടിലും വള്ളങ്ങളിലും ഉപയോഗിക്കുന്നത്. ശരാശരി 12 തൊഴിലാളികളുള്ള യാനങ്ങളിൽ ഒരു സിലണ്ടർ 15–20 ദിവസം മാത്രമേ ഉപയോഗിക്കാനാകൂ.
മത്സ്യബന്ധനത്തിനുപോകുന്ന തൊഴിലാളികൾ ഗാർഹിക ആവശ്യത്തിനുള്ള സിലണ്ടറുകൾ 500 മുതൽ 1000 രൂപ വരെ അധികം നൽകിയാണ് വാങ്ങുന്നത്. എന്നാൽ, ചെലവിനനുസൃതമായി മത്സ്യലഭ്യത ഇല്ലാത്തത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. കൊല്ലം തീരത്ത് നിന്ന് ശരാശരി 200 ഇൻബോർഡ് വള്ളങ്ങളും നീണ്ടകരയിൽനിന്ന് നൂറിലധികം ബോട്ടുകളും ആലപ്പാടുനിന്ന് 100 ഇൻബോർഡ് വള്ളങ്ങളും പ്രതിദിനം കടലിൽ പോയിരുന്നു. ഇന്ധന ക്ഷാമം രൂക്ഷമായതോടെ ഇവയിൽ പകുതിയും കരയ്‌ക്കുകയറ്റി.
സ്വകാര്യ പന്പുകളിൽ പെട്രോൾ, ഡീസൽ വില കുതിച്ചുകയറിയതോടെ പ്രതിസന്ധി രൂക്ഷമായി. ചെറിയ ബോട്ടുകൾക്ക് കടലിൽപോയിവരാൻ കുറഞ്ഞത് 2000 ലിറ്റർ ഡീസൽ വേണം. ഐസ്, റേഷൻ, തൊഴിലാളികളുടെ ബാറ്റ എന്നിവയടക്കം അഞ്ച് ലക്ഷത്തോളം രൂപ ഒരു തവണത്തെ യാത്രയ്ക്ക് ചെലവാകുമെന്ന് ഉടമകൾ പറയുന്നു. ദിവസം 3000 മുതൽ 5000 രൂപ വരെ എണ്ണവിലയിൽ അധികം നൽകേണ്ടിവരുന്നു. ഇത്തരത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നതെന്ന് ബോട്ടുടമകളും തൊഴിലാളികളും പറയുന്നു.










0 comments