ആലുവയിൽ വൻ കഞ്ചാവ് വേട്ട; മലയാളി ഉൾപ്പടെ ഏഴ് പേർ പിടിയിൽ

അറസ്റ്റിലായവര്‍ (Photo: Screengrab)
കൊച്ചി: ആലുവയിൽ വൻ കഞ്ചാവ് വേട്ട. രണ്ടിടങ്ങളിലായി മുപ്പത്തിയഞ്ച് കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരു മലയാളിയും ആറ് ഇതര സംസ്ഥാന തൊഴിലാളികളെയും പൊലീസ് പിടികൂടി. ഓട്ടോറിക്ഷയിൽ ഇരുപത്തിയഞ്ച് കിലോ കഞ്ചാവുമായി വന്ന ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25), ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദ് (41) എന്നിവരെ തോട്ടക്കാട്ടു കരയിൽ വച്ചും ഓട്ടോയിൽ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി മുർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡൽ (25), ബാപ്പി വിശ്വാസ് (28), മാഫിക്കുൽ ബിശ്വാസ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗമാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. അങ്കമാലിയിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ ആലുവയിലേക്ക് വരുന്ന വഴിയാണ് ആദ്യ സംഘത്തെ പിടികൂടിയത്. ഓട്ടോ ഡ്രൈവർ ആസാദിനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കിലോയ്ക്ക് 18,000 രൂപ നിരക്കിലാണ് ആസാദിന് കഞ്ചാവ് നൽകിയിരുന്നത്. അങ്കമാലിയിലിറങ്ങി അവിടെ നിന്ന് ഓട്ടോ വിളിച്ച് കുട്ടമശേരി ഭാഗത്തേക്ക് പോകുന്ന വഴി ദേശത്തു വച്ചാണ് രണ്ടാമത്തെ സംഘത്തെ 10 കിലോ കഞ്ചാവുമായി പിടികൂടിയത്.










0 comments