മിഥുന്റെ അമ്മ നാട്ടിലെത്തി; സംസ്‌കാര ചടങ്ങുകൾ വൈകുന്നേരം

നെടുമ്പാശേരി: കൊല്ലം തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുനെ ഒരുനോക്ക് കാണുന്നതിനായി അമ്മ നാട്ടിലെത്തി. ശനിയാഴ്‌ച രാവിലെയൊടെയാണ് മിഥുന്റെ അമ്മ സുജ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. തുർക്കിയിൽ ജോലി ചെയ്യുകയായിരുന്നു സുജ.
മിഥുന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് വൈകിട്ട് നാല് മണിക്കാണ്. മിഥുന്റെ വീടായ പടിഞ്ഞാറെ കല്ലട വിളന്തറ മനുഭവനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. പോസ്റ്റ്മോർട്ടത്തിനുശേഷം താലൂക്കാശു പത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം രാവിലെ പത്തിന് തേവലക്കര ബോയ്‌സ് ഹൈസ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 12നാണ് വിളന്തറയിലെ വീട്ടിലേക്ക് കൊണ്ടുപോവുക.
വ്യാഴം രാവിലെയാണ് സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയ മിഥുൻ ഷോക്കേറ്റ് മരിച്ചത്. ക്ലാസിൽ ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിനു മുകളിൽ തങ്ങി. ഇതെടുക്കാൻ ക്ലാസിൽനിന്ന് ബെഞ്ചും ഡെസ്‌കും ചേർത്തിട്ട് മിഥുൻ അതിൽ കയറി. മുകൾജനാലയുടെ തടികൊണ്ടുള്ള മറ ഇളക്കിമാറ്റി അതിലൂടെ തകരഷെഡിന് മുകളിലേക്കു കയറിയപ്പോഴാണ് മിഥുന് ഷോക്കേറ്റത്. ഷീറ്റിൽനിന്ന് തെന്നിയപ്പോൾ മുകളിലുള്ള ത്രീഫേസ് ലൈനിൽ പിടിച്ചതാണ് അപകടകാരണം. ബഹളംകേട്ട് ഓടിക്കൂടിയ അധ്യാപകരും മറ്റും കുട്ടിയെ ശാസ്‌താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോട്ടിന്മേൽ സ്കൂളിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തി. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മെയ് 13ന് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കുലർ പുറത്തിറക്കിയിരുന്നു. വീഴ്ച വരുത്തിയതിൽ പ്രധാന അധ്യാപികയെ സ്‌കൂൾ മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.









0 comments