print edition വെബ്‌സൈറ്റ് അടിക്കടി പണിമുടക്കുന്നു; ഉച്ചഭക്ഷണ നടത്തിപ്പ് അധ്യാപകർക്ക് തലവേദന


ബിജോ ടോമി
Published on Aug 12, 2026, 01:00 AM | 1 min read
തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട വെബ്‌സൈറ്റ് അടിക്കടി പണിമുടക്കുന്നത് അധ്യാപകർക്ക് തലവേദനയാകുന്നു. ഇതിനായുള്ള mdms.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കാൻ കഴിയുന്നില്ല. ഉച്ചഭക്ഷണ ഹാജർ, മെനു, ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിച്ച സാധനങ്ങൾ, മുട്ട, പാൽ എന്നിവയുടെ വിതരണത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങൾ അതത് വെബ്‌സൈറ്റിൽ രേഖപ്പെടുത്തണം. വിവരങ്ങൾ അതത് ദിവസം രേഖപ്പെടുത്താൻ കഴിയാതെവന്നാൽ ചെലവുതുക നഷ്ടപ്പെടും. സാധനങ്ങൾ വാങ്ങുന്ന അധ്യാപകർക്കാണ് ഇൗ തുക നഷ്ടമാകുന്നത്. പാചകത്തൊഴിലാളികളുടെ അന്നത്തെ കൂലിയും ലഭിക്കില്ല. ജൂണിലും ജൂലൈയിലും വെബ്‌സൈറ്റ് തകരാറിലായപ്പോൾ എഇഒ ഓഫീസുവഴി നൽകിയ വിവരങ്ങൾ ശേഖരിച്ചു. ഇത് ഡിജിഇ ഓഫീസിൽനിന്ന് വെബ്‌സൈറ്റിൽ രേഖപ്പെടുത്തി. എന്നാൽ, ഇപ്പോൾ വെബ്‌സൈറ്റിലെ പ്രശ്‌നം പരിഹരിക്കാൻ നടപടിയുണ്ടാകുന്നില്ല. ചൊവ്വാഴ്‌ചയും ഇതേപ്രശ്‌നം നേരിട്ടു.
പാചകവാതകത്തിന്റെയും അവശ്യസാധനങ്ങളുടെയും വില കുതിച്ചുയർന്നതോടെ സ്‌കൂളുകളിലെ ഉച്ചഭക്ഷണവിതരണം പ്രതിസന്ധിയിലാണ്. ഉച്ചഭക്ഷണ വിഹിതം വർധിപ്പിക്കണമെന്ന് അധ്യാപകസംഘടനകൾ ആവശ്യപ്പെട്ടിട്ടും സർക്കാർ പരിഗണിച്ചില്ല. ഇതിനുപിന്നാലെയാണ് പദ്ധതിയുടെ ഫണ്ട് വിതരണം ട്രഷറിവഴിയാക്കിയത്. ഇതെല്ലാം പ്രധാനാധ്യാപകരെ ദുരിതത്തിലാക്കുന്നു. മുമ്പ് എഇഒ ഓഫീസിൽനിന്ന് നൂൺ മീൽ ഓഫീസർ ബിൽ പാസാക്കുകയും നടപടികൾ പൂർത്തിയാക്കി ബാങ്കിൽനിന്ന് തുക നൽകുകയുമായിരുന്നു. ഇത് ട്രഷറിവഴിയാക്കിയപ്പോൾ, വൗച്ചർ അടക്കമുള്ള മുഴുവൻ രേഖകളും നൽകിയാലേ തുക അനുവദിക്കൂ. ഓൺലൈൻ പ്രശ്‌നങ്ങൾമൂലം അത് പലപ്പോഴും മുടങ്ങുന്നു.










0 comments