കൈക്കൂലി കേസിൽ മുൻ താലൂക്ക് സർവേയർക്ക് മൂന്ന് വർഷം കഠിന തടവ്

പ്രതീകാത്മകചിത്രം
തിരൂർ : കൈക്കൂലി കേസിൽ തിരൂർ താലൂക്ക് ഓഫീസിലെ മുൻ താലൂക്ക് സർവേയറെ വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ എം ശങ്കര നാരായണനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്. 50,000 രൂപ പിഴയും ഒടുക്കണം. കോഴിക്കോട് എൻക്വയറി കമീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) ഷിബു തോമസ് ആണ് വിധി പുറപ്പെടുവിച്ചത്.
2019ലാണ് കേസിനാസ്പദമായ സംഭവം. കോട്ടക്കൽ സ്വദേശിയുടെ വസ്തു സർവേ ചെയ്ത് നൽകുന്നതിന് 14,000 രൂപയാണ് ശങ്കരനാരായണൻ കൈക്കൂലി വാങ്ങിയത്. 2019 ഫെബ്രുവരിയിൽ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം വിജിലൻസ് യൂണിറ്റാണ് ശങ്കരനാരായണനെ അറസ്റ്റ് ചെയ്തത്.
വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ അരുൺ നാഥ് ഹാജരായി. മലപ്പുറം വിജിലൻസ് യൂണിറ്റിലെ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ രാമചന്ദ്രൻ, മുൻ ഇൻസ്പെക്ടർമാരായിരുന്ന എം ഗംഗാധരൻ, ഫിറോസ് എം ഷഫീക്ക് എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 1064 എന്ന വിജിലൻസ് ടോൾ ഫ്രീ നമ്പരിലോ 8592900900, 9447789100 (വാട്സാപ്പ്) എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.










0 comments