print edition സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡിസിസി ജനറൽ സെക്രട്ടറി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന തോമസ് വർഗീസിന്റെ പരാതി. വയനാട് ഫ-ണ്ട് ദുരുപയോഗം, മകൾക്ക് ജോലി വാങ്ങിക്കൊടുത്തതിലെ ഇടപെടൽ, വിൽപ്പന ചെയ്‌ത ഭൂമിയുടെ യഥാർഥ മൂല്യം രേഖയിൽ കാണിക്കാത്തത് തുടങ്ങിയ ആരോപണങ്ങളടങ്ങിയ പരാതി അദ്ദേഹം എഐസിസി പ്രസിഡന്റിന് അയച്ചു.
സണ്ണി ജോസഫ് വൻ സ്വത്ത് സമ്പാദിച്ചതായും പരാതിയിലുണ്ട്. മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് നിർമിക്കാനായി പിരിച്ച ഫണ്ട് കൈകാര്യംചെയ്‌തതിൽ ക്രമക്കേടുണ്ടായെന്നാണ് വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പിന് അടുത്ത ദിവസങ്ങളിൽ മാധ്യമങ്ങൾക്കുമുന്നിൽ നടത്തിയ കണക്ക് വെളിപ്പെടുത്തൽ പരസ്‌പരവിരുദ്ധമായിരുന്നു. പാവപ്പെട്ടവർക്കായി പാർടി സ്വരൂപിച്ച ഫണ്ട് അദ്ദേഹം ദുരുപയോഗം ചെയ്തതായി ഇത് വ്യക്തമായി തെളിയിക്കുന്നു. ഫണ്ട് ദുരുപയോഗം ചെയ്‌തതിന് സണ്ണി ജോസഫിനെതിരെ അന്വേഷണം വേണം. കോഴിക്കോട് കാരശേരി സർവീസ് സഹകരണ ബാങ്കിൽ മകൾക്ക് ജോലി ലഭിക്കാൻ രേഖകളിൽ കൃത്രിമം കാണിച്ചുവെന്ന ആരോപണമാണ് മറ്റൊന്ന്.
പ്യൂണായി നിയമിച്ചയാളെ ഡാറ്റാ എൻട്രി ഓപ്പറേറ്റായി പ്രമോഷൻ നൽകിയത് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കിയാണ്. ഇൗ വിഷയത്തിൽ പൊലീസിൽ പരാതിയുണ്ട്. 2011ൽ പേരാവൂരിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്‌മൂലത്തിൽ വീടും വാഹനവും ഇല്ലായിരുന്നു. മൂന്നുപവൻ സ്വർണാഭരണമുണ്ടായിരുന്നു. രണ്ടുവർഷത്തിനകം ഇരിട്ടിയിൽ വീട് നിർമിച്ചു. ഇത് പിന്നീട് വിറ്റപ്പോൾ, മൂല്യം കുറച്ചുകാണിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും വെട്ടിച്ചെന്നും ആദായനികുതിവകുപ്പ് രേഖകൾ പിടിച്ചെടുത്തിരുന്നതായും പരാതിയിലുണ്ട്.










0 comments