സിപിഐ എം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയറ്റംഗം ജോർജ് കെ ആന്റണി അന്തരിച്ചു

ജോർജ് കെ ആന്റണി
നിലമ്പൂർ: സിപിഐ എം മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗം ജോർജ് കെ ആന്റണി (75) അന്തരിച്ചു. നിലമ്പൂർ ചന്തക്കുന്ന് മയ്യന്താണി സ്വദേശിയായ ഇദ്ദേഹം നിലവിൽ നിലമ്പൂർ ഏരിയാ കമ്മിറ്റി അംഗമാണ്. സിപിഐ എം നിലമ്പൂർ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയറ്റംഗം, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലമ്പൂർ നഗരസഭ അംഗം ആയിരുന്നു.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി പെരിന്തല്‍മണ്ണ ഇ എം എസ് സ്മാരക സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനി വൈകിട്ട് അഞ്ചോടെയാണ് മരണം. 1950 ഏപ്രിൽ 11ന് ഇടുക്കി ജില്ലയിലെ തൊടുപുഴയിലായിരുന്നു ജനനം. 1957–ൽ കുടുംബത്തോടൊപ്പം നിലമ്പൂരിലേക്ക് കുടിയേറി. 1972-ൽ കെഎസ്ഇബിയിൽ ജോലിക്ക് പ്രവേശിച്ചു. 1977ൽ പാർടി അംഗമായി. 1969ൽ മലപ്പുറം ജില്ല രൂപീകരിച്ചശേഷം സിപിഐ എമ്മിന്റെ എല്ലാ ജില്ലാ സമ്മേളനങ്ങളിലും പ്രതിനിധിയായിരുന്നു ഇദ്ദേഹം. 1971ലായിരുന്നു ആദ്യ ജില്ലാ സമ്മേളനം. 2025 ജനുവരിയിൽ താനൂരിൽ നടന്ന അവസാന ജില്ലാ സമ്മേളനത്തിലും പങ്കെടുത്തു. ഈ സമ്മേളനത്തിലെ പ്രായംകൂടിയ പ്രതിനിധിയായി. അന്നാണ് ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞത്.
1978ലെ ഇലക്ട്രിസിറ്റി സമരകാലത്ത് ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. 1999ൽ ഫ്രാൻസിൽ വേൾഡ് എനർജി കോൺഫറൻസിൽ സിഐടിയുവിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ), സ്മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപറേഷൻ (സിഡ്കോ) എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ക്ലാരാമ്മ (റിട്ട. അധ്യാപിക). മക്കൾ: ടോണി (ബാംഗ്ലൂർ), ഹണി (ബാംഗ്ലൂർ). മരുമക്കൾ: സ്റ്റഫി (ബാംഗ്ലൂർ), സെബിൻ (മൈസൂർ)










0 comments