print edition ഫിറ്റ്നസുണ്ട്... എട്ടാംദിനത്തില്‍ സ്കൂള്‍ മതില്‍ ഇടിഞ്ഞു

സ്വന്തം ലേഖകന്‍
Published on Jun 09, 2026, 12:02 AM | 1 min read
വഞ്ചിയൂർ: വിദ്യാലയങ്ങളെല്ലാം പൂർണ സജ്ജമാണെന്നും സുരക്ഷിതമാണെന്നും പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ പ്രവേശനോത്സവം നടത്തിയ പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തിങ്കൾ രാവിലെ പെയ്ത കനത്ത മഴയിൽ ക്ലാസ് മുറികളോട് ചേർന്നുള്ള സംരക്ഷണ മതിൽ പൂർണമായും ഇടിഞ്ഞുവീഴുകയായിരുന്നു. സ്കൂള്‍ സമയത്തിന് മുമ്പായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അപകടാവസ്ഥയിലായ മതിൽ സ്കൂൾ തുറക്കുന്നതിന് മുമ്പ് പൊളിച്ചുനീക്കണമെന്നും പുതിയത് നിർമിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ അധികൃതരും പിടിഎയും കോർപറേഷനെ സമീപിച്ചിരുന്നു. എന്നാല്‍, കോർപറേഷൻ ഭരണസമിതിയുടെ അനാസ്ഥയും മെല്ലെപ്പോക്കുമാണ് മതില്‍ തകരാനുണ്ടായ കാരണമെന്ന് രക്ഷാകർത്താക്കള്‍ ആരോപിച്ചു. ഉദ്യോഗസ്ഥതല അനാസ്ഥയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ മതിൽ പുനർനിർമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കുട്ടികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന സമീപനമാണ് കോർപറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പിടിഎ പ്രസിഡന്റ് എം എസ് അജിത്കുമാര്‍ കുറ്റപ്പെടുത്തി. മതിൽ അപകടാവസ്ഥയിലാണെന്ന് കാണിച്ച് കോര്‍പറേഷന് കത്ത് നൽകിയിരുന്നു. തകർന്നുവീണ മതിലിനോട് ചേർന്ന് നിൽക്കുന്ന വലിയ മരം മുറിച്ചുമാറ്റണമെന്ന ആവശ്യത്തിലും കോർപറേഷൻ ഉറക്കം നടിക്കുകയാണ്. പ്രാരംഭ നടപടികൾ ആരംഭിച്ചുവെന്ന് പറഞ്ഞതല്ലാതെ മരം മുറിച്ചുമാറ്റാൻ കോര്‍പറേഷന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തട്ടിക്കൂട്ടോ?
സംസ്ഥാനതലത്തില്‍ പ്രവേശനോത്സവം നടത്തിയ സ്കൂളിന്റെ മതില്‍ എട്ടാംദിനത്തില്‍ പൊളിഞ്ഞുവീണതോടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തട്ടിക്കൂട്ടെന്ന് സംശയം. സ്കൂളുകളില്‍ കൃത്യമായ പരിശോധന നടത്താതെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഇതോടെ വ്യക്തമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കോർപറേഷൻ എന്‍ജിനിയറിങ് വിഭാഗത്തിന്റെയും കടുത്ത വീഴ്ചയാണ് തുറന്നുകാട്ടുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, കോർപറേഷൻ പരിധിയിലെ മറ്റ് സ്കൂളുകളുടെ സുരക്ഷിതത്വവും ചോദ്യചിഹ്നമായി.









0 comments