തിമിംഗില സ്രാവിനെ രക്ഷപ്പെടുത്തൽ; മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

തിമിംഗില സ്രാവിനെ വലമുറിച്ച് രക്ഷപ്പെടുത്തുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരും . ദേശാഭിമാനി ഫയൽ ചിത്രം
സ്വന്തം ലേഖിക
Published on Sep 01, 2026, 06:26 AM | 1 min read
കൊല്ലം : തിമിംഗില സ്രാവിനെ വല പൊട്ടിച്ച് കടലിലേക്ക് അയക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ നഷ്ടപരിഹാരം വേണമെന്ന ആവശ്യം ശക്തം. മീൻപിടിത്തത്തിനിടെ കുടുങ്ങുന്ന തിമിംഗലസ്രാവുകളെ രക്ഷിക്കാൻ വലപൊട്ടിക്കുമ്പോൾ ലക്ഷങ്ങളുടെ നഷ്ടമാണ് തൊഴിലാളികൾ നേരിടുന്നത്. ഒപ്പം വലയിൽ അകപ്പെട്ട ലക്ഷങ്ങളുടെ മീനും നഷ്ടമാകുന്നു. ഇത്തരത്തിൽ ഭീമമായ നഷ്ടമണ് തൊഴിലാളികൾ നേരിടുന്നത്. എന്നാൽ, ഇവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാർ തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് വനം വകുപ്പ് നേതൃത്വത്തിൽ നടപടി സ്വീകരിച്ചിരുന്നു.
വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, വനം വകുപ്പുമായി ചേർന്ന് കേരളതീരത്ത് തിമിംഗിലസ്രാവുകളുടെ സംരക്ഷണത്തിനിറങ്ങിയത് 2017 മുതലാണ്. കഴിഞ്ഞ വർഷം കൊല്ലം കാവനാട് മുക്കാട്ട് സ്രാവ് വലയിൽ കുരുങ്ങി ചത്തതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം ഉൗർജിതമാക്കിയിരുന്നു. തുടർന്ന് പരവൂരിൽ വലയിൽപ്പെട്ട നാലുമീറ്ററോളം നീളമുള്ള തിമിംഗിലസ്രാവിനെ തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി കടലിൽ വിട്ടു. ബോധവൽക്കരണത്തെ തുടർന്ന് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 54 സ്രാവുകളെയാണ് കേരള തീരത്ത് തൊഴിലാളികൾ രക്ഷിച്ചത്. രക്ഷാപ്രവർത്തനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ നൽകുന്ന 25,000രൂപ മാത്രമാണ് നിലവിൽ നഷ്ടപരിഹാരം.










0 comments