print edition വെടിക്കെട്ട് നിയന്ത്രണം കർശനമാക്കണം; നിർദേശങ്ങൾ സമർപ്പിച്ച് പൊലീസ്

കൊച്ചി : തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വെടിക്കെട്ട് നിയന്ത്രണങ്ങൾ കർശനമാക്കാൻ തൃശൂർ സിറ്റി പൊലീസ് കമീഷണർ ഹൈക്കോടതിയിൽ നിർദേശങ്ങൾ സമർപ്പിച്ചു. വെടിക്കെട്ട് നിർമാണശാലകൾക്ക് ലൈസൻസ് നൽകാനും പുതുക്കാനും മുമ്പ് പൊലീസ്, അഗ്നിരക്ഷാസേന, പെസോ, റവന്യു വകുപ്പുകൾ സംയുക്തപരിശോധന നടത്തണം.
നിർമാണശാലകളിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഒഴിവാക്കാൻ കവാടങ്ങളിൽ കോപ്പർ ഗ്രൗണ്ടിങ് പ്ലേറ്റുകൾ നിർബന്ധമാക്കണം. പരിശീലനം ലഭിച്ചവർക്കു മാത്രമേ ഇവിടേക്ക് പ്രവേശനം നൽകാവൂ. നിർമാണയൂണിറ്റുകളിലേക്ക് വലിയ അഗ്നിശമനവാഹനങ്ങൾക്ക് എത്താവുന്ന രണ്ട് റോഡുകൾ ഉണ്ടായിരിക്കണമെന്നും കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
വെടിക്കെട്ട് കൈകാര്യം ചെയ്യുന്നവർക്ക് പ്രത്യേക പരിശീലനവും സർട്ടിഫിക്കറ്റും നിർബന്ധമാക്കും. ജോലിഭാരം കുറയ്ക്കാൻ പ്രവൃത്തിസമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. ഉത്സവ സീസണുകളിൽ അനധികൃത നിർമാണവും സംഭരണവും കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തും. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജനവാസമേഖലകൾ എന്നിവ കണക്കിലെടുത്തു മാത്രമേ വെടിക്കെട്ടിന് അനുമതി നൽകാവൂ. നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് അമിത അളവിൽ വെടിക്കെട്ട് സാമഗ്രികൾ ആവശ്യപ്പെടുന്ന ഉത്സവ കമ്മിറ്റികൾക്കെതിരെയും നടപടിയുണ്ടാകും. അപകടമരണമുണ്ടായാൽ, അശ്രദ്ധമൂലമുള്ള മരണത്തിന് കേസെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.










0 comments