print edition കേന്ദ്രത്തിന്റെ കർഷകദ്രോഹം: രാസവള വിതരണവും വെട്ടിച്ചുരുക്കുന്നു


സ്വന്തം ലേഖകൻ
Published on May 25, 2026, 12:19 AM | 1 min read
പാലക്കാട്: പശ്‌ചിമേഷ്യൻ യുദ്ധത്തിന്റെ മറവിൽ രാസവളത്തിന് വില കൂട്ടിയതിനുപിന്നാലെ വിതരണവും നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ. വളം ലഭിക്കാൻ കേന്ദ്ര ഡിജിറ്റൽ കാർഷിക വിവരസങ്കേതം (അഗ്രി സ്റ്റാക്ക്) രജിസ്ട്രേഷൻ നിർബന്ധമാക്കാനാണ് നീക്കം. കേന്ദ്ര സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ കർഷകരിലെത്തിക്കാനാണ് അഗ്രി സ്റ്റാക്ക് രജിസ്ട്രേഷൻ ആരംഭിച്ചത്. ഈ മാസംതന്നെ രജിസ്റ്റർ ചെയ്യാൻ മുഴുവൻ കർഷകരോടും കൃഷിവകുപ്പ് നിർദേശിച്ചു.
ഭൂമി എന്തിനൊക്കെ ഉപയോഗപ്പെടുത്തിയെന്ന വിവരമാണ് പ്രധാനമായും ശേഖരിക്കുന്നത്. വിളകൾ തിരിച്ചുള്ള വിവരവും രേഖപ്പെടുത്തും. കൃഷിഭൂമിയും വിളയും അടിസ്ഥാനമാക്കി, നിർദേശിക്കുന്ന അളവിൽമാത്രം വളം നൽകുകയാണ് ലക്ഷ്യം. ഇതിനായി ബയോമെട്രിക് സംവിധാനമുൾപ്പെടെ സജ്ജീകരിക്കുന്നതും പരിഗണനയിലാണ്.
കേന്ദ്രം സബ്സിഡി വെട്ടിക്കുറച്ചതോടെ മൂന്നുവര്‍ഷത്തിനിടെ മിക്ക രാസവളങ്ങളുടെയും വില ഇരട്ടിയായി. പശ്ചിമേഷ്യൻ യുദ്ധമുണ്ടാക്കിയ പ്രതിസന്ധികൂടി ചേർന്നതോടെ വില വീണ്ടും ഉയർന്നു. നെൽക്കർഷകർ ഏറെ ആശ്രയിക്കുന്ന -ഫാക്‌ടം ഫോസിന് രണ്ടാഴ്‌ചയ്‌ക്കിടെ 625 രൂപ കൂടി 2,100 ആയി (രണ്ടാഴ്‌ചമുന്പ് 1,475 രൂപ). വില ഇനിയും ഉയരുമെന്ന് വിതരണക്കാർ പറയുന്നു. പൊട്ടാഷ് 50 കിലോഗ്രാമിന്റെ ചാക്കിന് 2,050 രൂപ നൽകണം (രണ്ടാഴ്‌ച മുന്പ് 1,800 രൂപ). വിലവർധനയ്‌ക്ക് പുറമേയാണ് വളത്തിന്റെ ലഭ്യതകൂടി പരിമിതപ്പെടുത്തുന്നത്. രാസവള ഉപയോഗം കുറയ്‌ക്കണമെന്ന് കഴിഞ്ഞയാഴ്‌ച പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.









0 comments