ഫെബ്രുവരിയിലെ ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1050 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം 25 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് പെൻഷൻ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ള 26.62 ലക്ഷം പേർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി വീടുകളിലും പെൻഷൻ എത്തിക്കും.
ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് അതത് ബോർഡുകൾ വഴിയാണ് തുക വിതരണം ചെയ്യുക. ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) ഉൾപ്പെട്ട 8.46 ലക്ഷം പേർക്കുള്ള കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിലും, പെൻഷൻ മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു.
ഇതിനായി കേന്ദ്രവിഹിതമായ 24.21 കോടി രൂപ സംസ്ഥാനം മുൻകൂറായി അനുവദിച്ചിട്ടുണ്ട്. പെൻഷൻ വിതരണത്തിൽ ചരിത്രപരമായ നേട്ടമാണ് എൽഡിഎഫ് സർക്കാർ കൈവരിച്ചിരിക്കുന്നത്.
ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപ ക്ഷേമപെൻഷനായി വിതരണം ചെയ്തു. ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപയും നൽകി. എന്നാൽ 2011-16 കാലയളവിലെ യുഡിഎഫ് സർക്കാർ വെറും 9,011 കോടി രൂപ മാത്രമാണ് നൽകിയിരുന്നത്.
യുഡിഎഫ് കാലത്ത് 600 രൂപയായിരുന്ന പെൻഷൻ ഘട്ടംഘട്ടമായാണ് എൽഡിഎഫ് സർക്കാർ 2,000 രൂപയായി ഉയർത്തിയത്. കുടിശികയില്ലാതെ എല്ലാ മാസവും പെൻഷൻ വിതരണം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.











0 comments