print edition നെല്ലുസംഭരണം തകർക്കുന്ന കേന്ദ്രനിലപാടിനെതിരെ കർഷകരുടെ പ്രതിരോധം

തിരുവനന്തപുരം
നെല്ലുസംഭരണം തകർക്കുന്ന കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം നേതൃത്വത്തിൽ ലോക്‌ഭവനുമുന്നിൽ ഉജ്ജ്വല ധർണ. കാർഷികമേഖലയെ ദുർബലപ്പെടുത്തി അമേരിക്കൻ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന മാർക്കറ്റായി രാജ്യത്തെ മാറ്റാനാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് ധർണ ഉദ്‌ഘാടനം ചെയ്‌ത് അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ പറഞ്ഞു.
കേരളത്തിൽ വർഷം 40.65 ലക്ഷം ടൺ ആവശ്യമായിരിക്കെ ആറുലക്ഷം ടൺമാത്രമാണ് ഉൽപ്പാദനം. നെൽകൃഷിക്ക് പ്രോത്സാഹനവും സംരക്ഷണവും നൽകിയില്ലെങ്കിൽ നിലവിലുള്ള കർഷകർകൂടി കൃഷി ഉപേക്ഷിക്കും. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്.
ഒരുകിലോ നെല്ലിന് 23.69 രൂപയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ച സംഭരണവില. എന്നാൽ, സംസ്ഥാന സർക്കാർ 30 രൂപയാണ് നൽകുന്നത്. ഇതുപോലും അപര്യാപ്‌തമാണെന്നിരിക്കെ, സംസ്ഥാനം അധികപണം നൽകാൻ പാടില്ലെന്നാണ് കേന്ദ്രസർക്കാർ നിർദേശമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് ലോക്‌ഭവനുമുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണയിൽ കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ അധ്യക്ഷനായി. സെക്രട്ടറി വത്സൻ പനോളി, ട്രഷറർ ഗോപി കോട്ടമുറിക്കൽ, അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ് കെ പ്രീജ, കർഷകസംഘം നേതാക്കളായ വി ജോയി, കോലിയക്കോട് കൃഷ്‌ണൻനായർ, എം പ്രകാശൻ, സി കെ രാജേന്ദ്രൻ, ഡി കെ മുരളി, വി എസ് പത്മകുമാർ, കെ സി വിക്രമൻ, ശ്രീകുമാരൻ ഉണ്ണിത്താൻ, ജോർജ് മാത്യു എന്നിവർ സംസാരിച്ചു.










0 comments