print edition നെല്ലിന്റെ വില കിട്ടാതെ കർഷകർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംഭരിച്ച നെല്ലിന്റെ വില വിതരണംചെയ്യുന്നതിൽ ഗുരുതര അനാസ്ഥ തുടർന്ന് സംസ്ഥാന സർക്കാർ. കർഷകർക്ക് നൽകുന്ന പ്രോത്സാഹന ബോണസ് ബാങ്കുകളിൽ എത്തിക്കുന്നതിൽ വീഴ്‌ച വരുത്തി. ഇതോടെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച രണ്ടാം വിള നെല്ലിന്റെ വില മുടങ്ങി. തുക ലഭിക്കാത്തതിനാൽ ബാങ്കുകൾ പണം കൊടുക്കുന്നില്ല.
നെല്ല് വില വിതരണം നിർത്തിയത് വാർത്തയായതോടെ ഇൗ മാസം 22ന് പ്രോത്സാഹന ബോണസായി 104.79 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഒരാഴ്‌ചയ്‌ക്കുള്ളിൽ തുക വിതരണം ചെയ്യുമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ എസ്ബിഐ, കാനറ ബാങ്കുകളിൽ ഇതുവരെ തുക വന്നിട്ടില്ല. യുഡിഎഫ് സർക്കാരാണ് നെല്ല് വില വിതരണ ചുമതല സഹകരണ സംഘങ്ങളിൽനിന്ന് മാറ്റി എസ്ബിഐ, കാനറ ബാങ്കുകൾക്ക് നൽകിയത്.
250 കോടി രൂപ പ്രഖ്യാപിച്ച പ്രോത്സാഹന ബോണസിലെ ബാക്കി തുകയുടെ കാര്യത്തിലും വ്യക്തതയില്ല. ധനവകുപ്പിന്റെ പരിഗണനയിലാണ് ഇതെന്നാണ് വിവരം. കേന്ദ്ര കുടിശ്ശികയായ 1079 കോടി നേടിയെടുക്കുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കേന്ദ്ര മന്ത്രിയുമായി ഇൗ മാസം എട്ടിന് നടന്ന കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം 90 കോടി മാത്രമാണ് അനുവദിച്ചത്. ഒരാഴ്ചകൊണ്ട് ഇത് വിതരണം ചെയ്തിരുന്നു. 200 കോടി അടിയന്തരമായി നൽകുമെന്ന് അറിയിച്ചെങ്കിലും നടപടിയില്ല.










0 comments