വ്യാജ രേഖ ചമച്ച് 18 ലക്ഷത്തോളം തട്ടി; മുങ്ങി നടന്ന ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലർക്കും പിടിയിൽ

തിരുവനന്തപുരം: സഹകരണബാങ്കിൽ ലക്ഷങ്ങളുടെ തിരിമറി നടത്തി, വിജിലൻസ് കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലർക്കും പിടിയിൽ. തിരുവനന്തപുരം സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് ബ്രാഞ്ചിലെ സെക്രട്ടറിയായിരുന്ന പി ശശി കുമാറിനെയും ഹെഡ് ക്ലാർക്കായിരുന്ന സി ശശിധരൻ നായരെയുമാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
1994 മുതൽ 1998 വരെയുള്ള കാലയളവിൽ ആറ് ഉപഭോക്താക്കളുടെ നിക്ഷേപമാണ് ഇരുവരും തട്ടിയത്. വ്യാജ വായ്പാ അപേക്ഷകളും രേഖകളും നിർമിച്ച് പതിനെട്ട് ലക്ഷം (18,86,000) രൂപ കൈവശപ്പെടുത്തിയ കേസിൽ അഞ്ച് വർഷം കഠിന തടവും ആയിരം രൂപ പിഴയും 2013ൽ വിജിലൻസ് കോടതി ശിക്ഷിച്ചിരുന്നു.
തുടർന്ന് ശശി കുമാറും, ശശിധരൻ നായരും ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ കാലയളവ് ഒരു വർഷവും ആയിരം രൂപ പിഴയുമാക്കി ഇളവ് വരുത്തി. വിജിലൻസ് കോടതിയിൽ കീഴടങ്ങുന്നതിനും ഹൈക്കോടതി ഉത്തരവായിരുന്നു. എന്നാൽ പ്രതികൾ കോടതിയിൽ കീഴടങ്ങാതെ ഒളിവിൽ പോകുകയായിരുന്നു. ഇരുവരുയും തിരുവനന്തപുരം നെടുങ്കാടുള്ള വീടുകളിൽ നിന്നും വെള്ളിയാഴ്ച വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.







0 comments