മൂല്യനിർണ്ണയത്തിലെ പിഴവ്: അന്വേഷണത്തിന് വിജിലൻസ് ആൻഡ് ഇന്റേണൽ സെക്യൂരിറ്റി ഓഫീസറെ ചുമതലപ്പെടുത്തിയെന്ന് പിഎസ്‍സി

തിരുവനന്തപുരം : ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ വന്ന പിഴവ് വിശദമായി അന്വേഷിക്കാൻ വിജിലൻസ് ആന്റ് ഇന്റേണൽ സെക്യൂരിറ്റി ഓഫീസറെ (വി ആൻഡ് എസ്ഒ) ചുമതലപ്പെടുത്തി കേരള പബ്ലിക് സർവീസ് കമീഷൻ. കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് ചീഫ് (കാറ്റഗറി നമ്പർ 249/2022 ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡിവിഷൻ) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നാം പേപ്പറിന്റെ മൂല്യനിർണ്ണയം (ഓൺസ്ക്രീൻ മാർക്കിംഗ് ഒഎസ്എം) നടത്തിയതിൽ സംഭവിച്ച സാങ്കേതിക പിഴവ് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ആഭ്യന്തര വിജിലൻസ് ഓഫീസർ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് കമീഷന് സമർപ്പിച്ചു.
തസ്തികയുടെ ഒന്നാം പേപ്പറിന്റെ ഇക്കണോമിക്സ് വിഷയത്തിൽ ആകെ മൂല്യ നിർണയം നടത്തേണ്ടിയിരുന്ന ചോദ്യങ്ങളുടെ 10 ചോദ്യങ്ങൾ മൂല്യനിർണയത്തിൽ പിഴവ് ഉണ്ടായിട്ടുണ്ട്. ആകെ 228 ഉത്തരകടലാസുകളുടെ മൂല്യനിർണയമാണ് നടത്തേണ്ടിയിരുന്നത്. അതിൽ 177
എണ്ണത്തിന്റെ 9ാം നമ്പർ ചോദ്യവും, മുഴുവൻ ഉത്തരകടലാസുകളുടെയും (228 എണ്ണം) ക്രമനമ്പർ 10 മുതൽ 18 വരെയുള്ള ചോദ്യങ്ങളും മൂല്യനിർണയത്തിനായി വിദഗ്ധർക്ക് അസൈൻ ചെയ്തു നൽകുകയോ മൂല്യനിർണയം നടത്തുകയോ ചെയ്തതായി കാണുന്നില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ സമഗ്രവും വിശദവുമായ അന്വേഷണം നടത്താനാണ് വിജിലൻസ് ആൻഡ് ഇന്റേണൽ സെക്യൂരിറ്റി ഓഫീസറെ ചുമതലപ്പെടുത്തിയത്. രണ്ടാഴ്ചക്കകം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും കമീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.











0 comments