print edition ചട്ടലംഘനം നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ; സ്ട്രോങ് റൂം വിവാദത്തിൽ യുഡിഎഫിന് തിരിച്ചടി

സ്വന്തം ലേഖിക
Published on May 03, 2026, 12:01 AM | 1 min read
കോഴിക്കോട് : സ്ട്രോങ് റൂം വിവാദമുയർത്തി അട്ടിമറി ശ്രമം ആരോപിച്ച യുഡിഎഫിന് കനത്ത തിരിച്ചടി. വിഷയത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഹൈക്കോടതിയെ അറിയിച്ചു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ഇവർക്കെതിരെ നടപടിയുണ്ടാകില്ലെന്നും കമീഷൻ വ്യക്തമാക്കി.
പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയൽ റൂം രഹസ്യമായി തുറന്നെന്നും കൊയിലാണ്ടി റിട്ടേണിങ് ഓഫീസർ അനുമതി ഇല്ലാതെ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിൽ പ്രവേശിച്ചു എന്നതുമായിരുന്നു യുഡിഎഫിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി, പേരാമ്പ്ര നിയോജകമണ്ഡലങ്ങളിലെ വരണാധികാരികളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയിൽ മൂന്നുദിവസത്തിനകം അന്തിമതീരുമാനമെടുക്കാൻ കേരള ചീഫ് ഇലക്ടറൽ ഓഫീസർക്ക് കോടതി നിർദേശം നൽകുകയായിരുന്നു.
കൊയിലാണ്ടി വരണാധികാരി സ്ട്രോങ് റൂമിനടുത്ത് പോയത് പതിവ് പരിശോധനയ്ക്കാണെന്നും രാഷ്ട്രീയ പാർടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പേരാമ്പ്ര വരണാധികാരി മെറ്റീരിയൽ റൂമിൽ പ്രവേശിച്ചതെന്നും കമീഷൻ ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നെന്ന വാർത്ത തെറ്റാണെന്ന് വരണാധികാരി അറിയിച്ചിട്ടും ആരോപണത്തിൽനിന്ന് പിന്മാറാനോ കള്ളപ്രചാരണം അവസാനിപ്പിക്കാനോ യുഡിഎഫ് നേതൃത്വം തയ്യാറായിരുന്നില്ല. ഒൗദ്യോഗിക അറിയിപ്പ് വന്നിട്ടും ഒരുവിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ചായിരുന്നു യുഡിഎഫിന്റെ കള്ളപ്രചാരണം.










0 comments