നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിന്റെ മുന്നൊരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നതതല സംഘം വിലയിരുത്തി. തിരുവനന്തപുരത്ത് നടന്ന വിവിധ യോഗങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ജില്ലാ കളക്ടർമാർ, പൊലീസ് മേധാവികൾ എന്നിവരുമായി കമ്മീഷൻ അംഗങ്ങൾ കൂടിക്കാഴ്ച നടത്തി.
സീനിയർ ഡെപ്യൂട്ടി കമ്മീഷണർമാരായ ഡോ പവൻ കുമാർ ശർമ, മനീഷ് ഗാർഗ്, ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് കുമാർ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. വോട്ടർപട്ടിക പുതുക്കൽ, ക്രമസമാധാന പാലനം, സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കേരളത്തിനുള്ള മാതൃകാപരമായ പാരമ്പര്യം തുടരണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ലഹരിമരുന്ന്, വ്യാജമദ്യം, കണക്കിൽപ്പെടാത്ത പണം എന്നിവയുടെ ഒഴുക്ക് തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്‌മെന്റ് ഏജൻസികൾക്ക് നിർദ്ദേശം നൽകി.
പിടിച്ചെടുക്കുന്ന വസ്തുക്കളുടെ വിവരങ്ങൾ ഇ.എസ്.എം.എസ് പോർട്ടലിൽ തത്സമയം രേഖപ്പെടുത്തണം. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായുള്ള കൂടിക്കാഴ്ചയോടെയാണ് കമ്മീഷന്റെ സന്ദർശനം സമാപിച്ചത്.










0 comments