'ഞാൻ താഴെത്തട്ടിൽ നിന്ന് വളർന്നുവന്നയാൾ, എന്താണ് അയോഗ്യത എന്ന് അറിയില്ല': സ്ഥാനാർത്ഥിനിർണയ ചർച്ചകളിൽ പ്രതികരിച്ച് എൽദോസ് കുന്നപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് നിലവിലെ എംഎൽഎയായ എൽദോസ് കുന്നപ്പള്ളിയെ മറ്റും എന്ന സൂചനയോട് പ്രതികരിച്ച് എംഎൽഎ. എൽദോസ് കുന്നപ്പള്ളി നേരിടുന്ന നിയമപരമായ തടസങ്ങളാണ് കോൺഗ്രസിനെക്കൊണ്ട് മാറ്റിച്ചിന്തിപ്പിച്ചത് എന്നാണ് വ്യക്തമാകുന്നത്.
സ്ഥാനാർത്ഥി നിർണ്ണയത്തിനായി ചേർന്ന സ്ക്രീനിംഗ് കമ്മിറ്റിയിൽ അദ്ദേഹത്തിന്റെ പേരുയർന്നപ്പോൾ വലിയ എതിർപ്പുകളുണ്ടായി. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്ക് പകരം പുതുമുഖങ്ങളെ പരിഗണിക്കണം എന്നാണ് കോൺഗ്രസ് വൃത്തങ്ങളുടെ നിലപാട്. വിജയസാധ്യതയും പ്രതിച്ഛായയും മുൻനിർത്തി കർശനമായ മാനദണ്ഡങ്ങൾ പാലിക്കാനാണ് കെപിസിസിക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം.
അതേസമയം, സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് തന്നെ നീക്കം ചെയ്ത വാർത്തകളോട് വൈകാരികമായാണ് എൽദോസ് കുന്നപ്പള്ളി പ്രതികരിച്ചത്. താൻ താഴെത്തട്ടിൽ നിന്ന് വളർന്നുവന്നയാളാണെന്നും എത്ര കാലം മത്സരിച്ചാലും താൻ ജയിക്കുമെന്നും എൽദോസ് പറഞ്ഞു. താൻ ആര് വിളിച്ചാലും ഫോൺ എടുക്കും.
എല്ലാ വീടുകളിലും കയറി ഇറങ്ങിയിട്ടുണ്ട്. ജനങ്ങൾക്കും കോൺഗ്രസ് നേതാക്കൾക്കും എന്നെ ഇഷ്ടമാണ്. എല്ലാ മുതിർന്ന നേതാക്കൾക്കും തന്നോട് സ്നേഹവും വാത്സല്യവുമുണ്ട്. അയോഗ്യതയുണ്ടാകേണ്ട കാര്യം എന്താണെന്ന് അറിയില്ല. എത്ര കാലം സീറ്റ് കിട്ടിയാലും താൻ ഈ മണ്ഡലത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് ഉയർന്ന വ്യക്തിപരമായ ആരോപണങ്ങളും കേസുകളും തെരഞ്ഞെടുപ്പിൽ ആയുധമാക്കാൻ എൽഡിഎഫ് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസ് പ്രതിരോധത്തിലായത്. എന്നാലും എൽദോസ് കുന്നപ്പള്ളിയെ മാറ്റിനിർത്തുന്നത് ഗ്രൂപ്പ് തർക്കത്തിലേക്ക് പോകും എന്നതും കോൺഗ്രസിൽ ആശങ്കയുയർത്തുന്നുണ്ട്.










0 comments