ഒമ്പത് വയസുകാരിക്കുനേരെ ലൈംഗികാതിക്രമം: വയോധികന് 34 വര്‍ഷം കഠിനതടവ്

പ്രതീകാത്മകചിത്രം
ഇരിങ്ങാലക്കുട : ഒമ്പത് വയസുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ വയോധികന് 34 വര്‍ഷം കഠിനതടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടകര സ്വദേശി ശിവനെ(58)യാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് പി എ സിറാജുദ്ദീന്‍ ശിക്ഷിച്ചത്.
പോക്സോ വകുപ്പുകള്‍ പ്രകാരം 28 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി കഠിന തടവ് അനുഭവിക്കണം. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ആറുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസംകൂടി കഠിനതടവ് അനുഭവിക്കണം.
പിഴ സംഖ്യ ഈടാക്കിയാല്‍ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും ഉത്തരവിൽ പറയുന്നു. അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. പ്രതി മറ്റൊരു പോക്സോ കേസില്‍ ആറു വര്‍ഷം ശിക്ഷ അനുഭവിച്ച് വരികയാണ്.
2024 ജൂലൈ 19നും 20നും പ്രതിയുടെ വീട്ടില്‍ വച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കൊടകര പൊലീസാണ് കേസ് ചാര്‍ജ് ചെയ്തത്. ഇന്‍സ്പെക്ടറായിരുന്ന പി കെ ദാസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി.









0 comments