print edition മറ്റിടങ്ങളിലെല്ലാം ഇഡി ദുഷ്‌മൻ ; കേരളത്തിലെത്തിയാൽ കോൺഗ്രസിന്റെ ചങ്ക്

തിരുവനന്തപുരം
ശബരിമല വിഷയത്തിൽ അന്വേഷണം നടത്താനുള്ള ഇഡി നീക്കത്തെ സ്വാഗതംചെയ്‌ത് കോൺഗ്രസ്. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുന്നെ ദേശീയനിലപാട് വിഴുങ്ങിയാണിത്. കേരളത്തിലെ എൽഡിഎഫ് നേതാക്കൾക്കോ, സർക്കാരിനോ എതിരായി വരുമ്പോൾ, ഇഡിക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്ന കോൺഗ്രസ് നേതാക്കൾ, അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയില്ലെങ്കിൽ ‘ബിജെപിയുമായുള്ള ഒത്തുകളി’യെന്ന ആക്ഷേപവും ഉന്നയിക്കും.
ശബരിമലയിലെ കാര്യങ്ങളിൽ ഹൈക്കോടതി മേൽനോട്ടത്തിൽ പ്രത്യേകസംഘം കാര്യക്ഷമമായി അന്വേഷിക്കുമ്പോഴാണ് കുത്തിത്തിരിപ്പുമായി ഇഡി വരുന്നത്. ഇതിനെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വാഗതംചെയ്യുന്നത്. കിഫ്‌ബിക്കെതിരായി ഇഡിയുടെ നിരന്തര വേട്ടയാടലുണ്ടായപ്പോൾ ഒരുവരികൊണ്ടുപോലും അതിനെ കോൺഗ്രസ് എതിർത്തില്ല. ലൈഫ്‌മിഷൻ, മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ നീക്കം, കരുവന്നൂർ ബാങ്ക് തുടങ്ങി കോൺഗ്രസ് സ്വാഗതംചെയ്‌ത ഇഡി അന്വേഷണങ്ങൾ നിരവധി.
എന്നാൽ, ദേശീയതലത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ ഇഡി അന്വേഷണം നേരിട്ടു. നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ സോണിയാഗാന്ധി, രാഹുൽഗാന്ധി, സാം പിത്രോഡ, സുമൻ ദുബെ എന്നിവരും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മുൻ മുഖ്യമന്ത്രിമാരായ ഭൂപേന്ദ്ര സിങ് ഹൂഡ, ദിഗംബർ കാമത്ത്, അശോക് ചവാൻ, ഇരുമ്പയിര് കയറ്റുമതി കേസിൽ കർണാടക കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലിൽ എന്നിവർക്കെതിരെ കേസുണ്ട്. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ ഇഡി ചോദ്യംചെയ്‌തിരുന്നു. കർണാടകയിലെ മുൻ മന്ത്രി ബി നാഗേന്ദ്രയുടെ എട്ടുകോടി സ്വത്ത് ഇഡി കണ്ടുകെട്ടിയത് വെള്ളിയാഴ്‌ചയാണ്. ഇതിനെല്ലാം എതിരെ വാളെടുക്കുന്ന കോൺഗ്രസിന് കേരളത്തിലെത്തുന്ന ഇഡിയോട് അടങ്ങാത്ത പ്രേമമാണ്.










0 comments