ഇ നിയമസഭാ പദ്ധതി
print edition വാർത്ത വസ്തുതാവിരുദ്ധം: എ എൻ ഷംസീർ

എ എൻ ഷംസീർ
തിരുവനന്തപുരം : ഇ– നിയമസഭാ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്‌തുതയുമായി ബന്ധമില്ലാത്തതും രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതുമാണെന്ന് മുൻ സ്‌പീക്കർ എ എൻ ഷംസീർ. പദ്ധതിയുടെ ഭാഗമായി ഡാറ്റ സെന്ററിന്റെ വാർഷിക പരിപാലനച്ചുമതലയിൽനിന്ന് (എഎംസി) ഊരാളുങ്കലിനെ മാറ്റിയെന്നും സ്പീക്കറുടെ നിർദേശാനുസരണം നടത്തിയ അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേട് കണ്ടെന്നുമാണ് വാർത്ത.
ഡാറ്റ സെന്ററിന്റെ വാർഷിക പരിപാലനച്ചുമതല അഞ്ച് വർഷത്തേക്കാണ് ഊരാളുങ്കലിന് നൽകിയത്. സമയപരിധി കഴിഞ്ഞപ്പോൾ എഎംസി ഏറ്റെടുക്കാനാകില്ലെന്ന് അവർ അറിയിച്ചു. തുടർന്ന് കെൽട്രോണുമായി ചർച്ച നടത്തി. ഇ- നിയമസഭാ പദ്ധതിയുടെ സോഫ്റ്റ് വെയർ സാങ്കേതിക കാരണങ്ങളാൽ നിശ്ചിത സമയപരിധിയിൽ പൂർത്തിയാകാതിരുന്നപ്പോൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ഐടി സെക്രട്ടറി കൺവീനറായി സമിതിയെ നിയോഗിച്ചു. സമിതിയുടെ ശുപാർശയിൽ പ്രോജക്ട് ഡയറക്ടറെയും സഹായത്തിന് നിയമസഭാ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥരടങ്ങുന്ന ദൗത്യസംഘത്തെയും നിയോഗിച്ചു. ഊരാളുങ്കൽ നിയോഗിച്ച അമ്പതോളം ഐടി പ്രൊഫഷണലുകളുടെ സേവനവും ലഭിച്ചു.
ക്വസ്റ്റ്യൻ ഇൻ-ഹൗസ്, സിപിഎൽ, ടേബിൾ എന്നീ മൊഡ്യൂളുകൾ പൂർത്തിയാക്കി. എംഎൽഎമാർക്കായി മൊബൈൽ ആപ്പും തയ്യാറാക്കി. ഒന്നോ രണ്ടോ മൊഡ്യൂൾ മാത്രമാണ് പൂർത്തിയാക്കാനുള്ളത്. ജൂണിൽ സ്പീക്കർ സാമാജികർക്കായി സംഘടിപ്പിച്ച ഓറിയന്റേഷൻ ക്ലാസിൽ പുതിയ ഇ -നിയമസഭാ സോഫ്റ്റ് വെയറിനെപ്പറ്റി പ്രത്യേക സെഷൻ ഉണ്ടായിരുന്നു.
പുതിയ നിയമസഭയുടെ ഒന്നാംസമ്മേളനത്തിലും ഊരാളുങ്കൽ തയ്യാറാക്കിയ സോഫ്‌റ്റ്‌വെയർ പരീക്ഷിച്ചിരുന്നു. പ്രോജക്ടിന്റെ ആരംഭത്തിൽ നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് അല്ലാതെ സോഫ്‌റ്റ്‌വെയറിന് ഊരാളുങ്കലിന് തുക നൽകിയിട്ടില്ല. എല്ലാ ചെലവുകളും സി ആൻഡ് എജിയുടെ ഓഡിറ്റിന് വിധേയമാക്കിയതാണ്. ഡൈനിങ് ഹാൾ നവീകരണത്തിന് നടപടിക്രമംപാലിച്ച് ഊരാളുങ്കലിന് കരാർ നൽകിയെങ്കിലും തുക അനുവദിച്ചില്ല. ശങ്കരനാരായണൻതമ്പി മെമ്പേഴ്സ് ലോംഞ്ചിന്റെ ഡിഎൽപി പീരിയഡ് കഴിഞ്ഞപ്പോൾ പരിപാലനച്ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ഷംസീർ പ്രസ്‌താവനയിൽ അറിയിച്ചു.










0 comments