ലഹരി കടത്ത്അറബി അസീസിന്റെയും ബന്ധുക്കളുടെയും സ്വത്ത് കണ്ടുകെട്ടി

സ്വത്തുക്കൾ കണ്ട്കെട്ടുന്നതിന്റെ ഭാഗമായി പൊലീസ് നടപടികൾ സ്വീകരിക്കുന്നു
മലപ്പുറം:അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തലവൻ പൂവത്തിക്കൽ പൂളക്കചാലിൽ അസീസ് (അറബി അസീസ്, 43) ലഹരി വിൽപ്പനയിലൂടെ സമ്പാദിച്ച സ്വത്തുവകകൾ കണ്ടുകെട്ടി. ബന്ധുക്കളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി (എസ്എഎഫ്ഇഎംഎ)യുടെ ഉത്തരവ് പ്രകാരം കണ്ടുകെട്ടി.
ഏപ്രിൽ 26ന് അരീക്കോട് തേക്കിൻചുവടുനിന്നാണ് 196.96 ഗ്രാം എംഡിഎംഎയുമായി അസീസിനെയും എടവണ്ണ സ്വദേശി കൈപ്പഞ്ചേരി റിയാസ് ബാബുവിനെയും ഡാൻസാഫ് സംഘവും അരീക്കോട് പൊലീസും ചേർന്ന് പിടികൂടിയത്. തുടർന്ന് പൂവത്തിക്കൽ സ്വദേശി ഷിബില മൻസിലിൽ അനസ് (30), കണ്ണൂർ കോലഞ്ചേരി സ്വദേശി ഫാത്തിമ മൻസിലിൽ സുഹൈൽ (27), ഉഗാണ്ട സ്വദേശിനി എന്നിങ്ങനെ മൂന്നുപേരെകൂടി പിടികൂടി.
ഈ കേസുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസ് ഇൻസ്പെക്ടർ സിജിത്ത് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അസീസിന്റെ ഭാര്യയുടെ പേരിൽ അരീക്കോട് പുതുതായി നിർമിച്ച 75 ലക്ഷം വിലവരുന്ന വീടും പൂവത്തിക്കലിലെ 15 ലക്ഷത്തോളം വിലവരുന്ന 7.5 സെന്റ് സ്ഥലവും കണ്ടുകെട്ടി. ഭാര്യയുടെയും മകളുടെയും പേരിൽ തൃക്കലങ്ങോട് കനറാ ബാങ്ക് ശാഖയിലെ ലക്ഷങ്ങളുടെ നിക്ഷേപമുള്ള അക്കൗണ്ടുകളും മരവിപ്പിച്ചു. അസീസിനെതിരെ പിഐടി എൻഡിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽവയ്‌ക്കാനുള്ള നടപടികളും ആരംഭിച്ചു. കൂട്ടുപ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി പുരോഗമിക്കുകയാണ്.
0 comments