ആംബുലൻസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച 2 പേർ അറസ്റ്റിൽ

തൃശൂർ: ആംബുലൻസിൽ ബീക്കൻ ലൈറ്റിട്ട് എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ തൃശൂർ സിറ്റി പൊലീസിന്റെ പിടിയിൽ. തൃശൂർ വളർക്കാവ് അഞ്ചേരി സ്വദേശി ചിറയത്ത് വീട്ടിൽ സന്ദീപ് (42), മണ്ണുത്തി വെട്ടിക്കൽ സ്വദേശി പുതുശേരി വീട്ടിൽ ഫെയ്‌ത്ത് പി ജോണി (21) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്. വിപണിയിൽ ഏകദേശം 8,50,000 രൂപ വില വരുന്ന 280 ഗ്രാം എംഡിഎംഎ ഇവരിൽനിന്നും പിടിച്ചെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ വാണിയമ്പാറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ ബിപിൻ പി നായർക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ- പാലക്കാട് ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിൽ വാണിയമ്പാറയിലാണ് പിടികൂടിയത്. പൊലീസിനേയും മറ്റു അന്വേഷണ ഏജൻസികളേയും വെട്ടിക്കുന്നതിനായിട്ടാണ് ആംബുലൻസ് തെരഞ്ഞെടുത്തത്. രാസലഹരിയുടെ സ്രോതസ്സ് മറ്റുവിവരങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ നകുൽ ആർ ദേശ് മുഖ് പറഞ്ഞു.
ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരി തൃശൂരിൽ പല പ്രദേശങ്ങളിലായി വിൽപ്പന ചെയ്യാനായിരുന്നു നീക്കം. പ്രതികളുടെ മൊബൈൽ ഫോണും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. തൃശൂർ സിറ്റി നാർ കോട്ടിക് എസിപി ഷിബു പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ബിപിൻ പി നായർ, പി രാഗേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.










0 comments