ഡോക്ടര്‍ വന്ദന ദാസ് കൊലപാതകം; ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കൊലപാതകക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.
2023 മെയ് 10 ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഡോക്ടര്‍ വന്ദന ദാസിനെ ചെറുകരക്കോണം സ്വദേശി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയിലെത്തിയ പ്രതി അക്രമാസക്തനായി സര്‍ജിക്കല്‍ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം, വധശ്രമം, സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമം ഉൾപ്പെടെ പോലീസ് ചുമത്തിയ കുറ്റങ്ങളിൽ എല്ലാം പ്രതി കുറ്റക്കാരൻ എന്നാണ് കോടതിയുടെ കണ്ടെത്തൽ.
പ്രതിയുടെ ആക്രമണത്തില്‍ അന്ന് അഞ്ച് പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. കേസില്‍ 70 ലേറെ സാക്ഷികളെയാണ് വിസ്തരിച്ചത്. 207 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്ന വാദം കോടതി തള്ളിയിരുന്നു.










0 comments