print edition വീര്യംകുറഞ്ഞ മദ്യത്തിന് വിൽപ്പന നികുതി; വൻകിട മദ്യക്കമ്പനികൾക്ക് സഹായം; ലക്ഷ്യം അഴിമതി

ഡോ. തോമസ് ഐസക്, വി ഡി സതീശൻ

സ്വന്തം ലേഖകൻ
Published on Jun 20, 2026, 12:00 AM | 1 min read
തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് വിൽപ്പന നികുതിനിരക്ക് നിശ്‌ചയിച്ചുള്ള ബജറ്റ് നിർദേശം കോർപറേറ്റ് മദ്യക്കമ്പനികളെ സഹായിക്കാനായാണെന്നും പിന്നിൽ വൻ അഴിമതിയുണ്ടെന്നും മുൻധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വർഷം കുറഞ്ഞത് ആയിരം കോടി രൂപയുടെ വിപണിയാണ് ഇതുവഴി കോർപറേറ്റുകൾക്ക് തുറന്നുകൊടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തു ശതമാനത്തിൽത്താഴെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും പത്തിനും ഇരുപതിനും ഇടയ്‌ക്ക് വീര്യമുള്ളവയ്‌ക്ക് 175 ശതമാനവുമാണ് വിൽപ്പന നികുതി നിശ്‌ചയിച്ചിട്ടുള്ളത്. എൽഡിഎഫ് സർക്കാർ കൃഷിക്കാരുടെ വൈൻ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കാൻ ‘ഹോർട്ടിവൈൻ’ എന്ന പ്രത്യേകവിഭാഗം സൃഷ്ടിച്ചിരുന്നു. 15.5 ശതമാനത്തിൽ താഴെ വീര്യമുള്ള ഇവയുടെ നികുതി 86 ശതമാനമായി നിജപ്പെടുത്തി. അന്ന് ബക്കാഡി കമ്പനി തങ്ങളുടെ വീര്യംകുറഞ്ഞ മദ്യത്തിനും (ലോ ആൽക്കഹോളിക് ബിവറേജസ്) ഇൗ ആനുകൂല്യം വേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു. എന്നാൽ, ജിഎസ്‌ടി കമീഷണർ അപേക്ഷ നിരസിച്ചു. ഹോർട്ടിവൈൻ പ്രത്യേക കാറ്റഗറിയായതിനാലാണ് ഇത്. അന്ന് കോർപറേറ്റ് കമ്പനി ആവശ്യപ്പെട്ടതാണ് ഇപ്പോൾ ബജറ്റിൽ അംഗീകരിച്ചുനൽകുന്നത്. ഇതിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ്. എൽഡിഎഫ് സർക്കാർ വിദേശമദ്യ ചട്ടങ്ങളിൽ ലോ ആൽക്കഹോളിക് ബിവറേജസ് എന്ന പ്രത്യേക വിഭാഗം കൊണ്ടുവന്നെന്നും 0.5 മുതൽ 20 ശതമാനംവരെ വീര്യമുള്ള ബിയർ, വൈൻ ഒഴികെയുള്ള മദ്യ ഉൽപ്പന്നങ്ങളെ ഇതിൽ ഉൾപ്പെടുത്തിയെന്നും ബജറ്റിലെ 307–ാം ഖണ്ഡികയിൽ പറയുന്നു. ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ്. എൽഡിഎഫ് സർക്കാർ ഹോർട്ടിവൈൻ എന്ന എന്ന പ്രത്യേക കാറ്റഗറി നിശ്‌ചയിക്കുകയാണ് ചെയ്‌തത്.
കർഷകരെ സഹായിക്കാൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് കോർപറേറ്റുകൾക്കായി ഇപ്പോൾ വിട്ടുകൊടുക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments