ഡോ റീനയ്ക്ക് ഡിഎച്ച്എസ് പദവി വിട്ടുനിൽകിയില്ല; ദുരന്ത പ്രതിരോധ യോഗം മുടങ്ങി

ഡോ വി മീനാക്ഷി, ഡോ കെ ജെ റീന
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ (ഡിഎച്ച്എസ്) യുഡിഎഫ് സർക്കാരിന്റെ ഒത്താശയോടെ നാടകീയ രംഗങ്ങൾ. അനുകൂലമായ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയുമായി ഔദ്യോഗികമായി ചുമതലയേൽക്കാനെത്തിയ സീനിയർ ഉദ്യോഗസ്ഥ ഡോ കെ ജെ റീനയ്ക്ക് കസേര വിട്ടുനൽകാൻ നിലവിലെ ഡയറക്ടർ ഡോ മീനാക്ഷി കൂട്ടാക്കാത്തതാണ് സംഭവം. തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന ദുരന്ത പ്രതിരോധ യോഗം മുടങ്ങി.
യുഡിഎഫ് സർക്കാരിന്റെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്കും പിടിവാശികൾക്കും ആരോഗ്യവകുപ്പ് വഴങ്ങിക്കൊടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയെപ്പോലും വെല്ലുവിളിച്ച ഡോ. മീനാക്ഷിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ച ഡോ റീനയെ യാതൊരു മുന്നറിയിപ്പുമില്ലാതെ അർദ്ധരാത്രിയിൽ ഡിഎച്ച്എസ് സ്ഥാനത്തുനിന്ന് മാറ്റിയ യുഡിഎഫ് സർക്കാരിന്റെ നടപടി നേരത്തെ തന്നെ വൻ വിവാദമായിരുന്നു. അർഹതപ്പെട്ട പദവി തിരികെപ്പിടിക്കാൻ നിയമപോരാട്ടം നടത്തിയ ഡോ റീനയ്ക്ക് അനുകൂലമായി ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും, അത് നടപ്പിലാക്കാൻ തയ്യറാകാത്ത സർക്കാർ നിലപാടാണ് പ്രശ്നം വഷളാക്കിയത്.
കോടതി വിധി പ്രകാരം ചുമതലയേൽക്കാൻ എത്തിയ ഡോ റീനയോട് കസേര ഒഴിഞ്ഞുതരില്ലെന്ന ധാർഷ്ട്യമാണ് ഡോ മീനാക്ഷി കാട്ടിയത്. സർക്കാരിന്റെ പ്രത്യേക നിർദേശം ലഭിക്കാതെ മാറില്ലെന്നായിരുന്നു മീനാക്ഷിയുടെ നിലപാട്.
തന്റെ ഭാഗത്താണ് തെറ്റെന്ന് ബോധ്യമുണ്ടായിട്ടും കസേര വിട്ടുകൊടുക്കാതിരിക്കാൻ ഡോ മീനാക്ഷി ഡയറക്ടറേറ്റിലേക്ക് പൊലീസിനെ വിളിച്ചുവരുത്തുകയും ചെയ്തു. ട്രൈബ്യൂണല്‍ നടപ്പാക്കാൻ സംരക്ഷണം നൽകേണ്ട പൊലീസ്, ജനവിരുദ്ധ സർക്കാരിന്റെ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി കസേര അട്ടിമറിച്ച ഉദ്യോഗസ്ഥയ്ക്ക് കുടപിടിക്കുന്ന കാഴ്ചയാണ് ജനറൽ ആശുപത്രി വളപ്പിൽ കണ്ടത്.










0 comments