സ്വന്തം മേൽവിലാസത്തിൽ നാടിന്റെ പ്രിയമകളായി


സ്വന്തം ലേഖകൻ
Published on Sep 28, 2025, 02:34 AM | 1 min read
തിരുവനന്തപുരം: ശിശുരോഗ വിദഗ്‌ധയായും ജനകീയ ആരോഗ്യ പ്രവർത്തക എന്ന നിലയിലും നാടിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു ഡോ. മാലതി. ഇ എം എസിന്റെ ആദർശങ്ങൾ ജീവിതത്തിൽ പകർത്തിയ അവർ പരിചയപ്പെട്ടവരോടെല്ലാം അടുത്തു പെരുമാറി. ലാളിത്യമായിരുന്നു മുഖമുദ്ര. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം തുറന്നുപറയാൻ അവർ ഒരിക്കലും മടിച്ചില്ല. ജനകീയാരോഗ്യ സംഘടനയായ മെഡിക്കോ ഫ്രണ്ട്സ് സർക്കിളിന്റെ സജീവ പ്രവർത്തകയായിരുന്നു. മുംബൈയിലും ഹൈദരാബാദിലും വെല്ലൂരിലും തിരുവനന്തപുരത്തുമെല്ലാം ജോലി ചെയ്യുമ്പോൾ തന്റെ തൊഴിലിനോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ചു.
വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർഥിയായിരിക്കുമ്പോൾ അച്ഛൻ ഇ എം എസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബം എങ്ങനെ ജീവിക്കുന്നു എന്നറിയാൻ അന്ന് മാലതിയുടെ സഹപാഠികൾക്ക് ആകാംക്ഷ. എത്ര ജോലിക്കാരുണ്ട്, എത്ര കാറുണ്ട് എന്നൊക്കെയായിരുന്നു ചോദ്യം. സ്വന്തമായി കാറില്ലെന്നും അമ്മയ്‌ക്ക് സഹായിയായി ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പറഞ്ഞപ്പോൾ അന്ന് സഹപാഠികൾ അത്ഭുതപ്പെട്ടിരുന്നതായി മാലതി പറഞ്ഞിട്ടുണ്ട്.
കുടമാളൂരിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ചെന്നൈയിൽ ഇന്റർമീഡിയറ്റും വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസും എംഡിയും പൂർത്തിയാക്കി.










0 comments