അന്ന് മഹത്തായ പദ്ധതി, ഇന്ന് മോശം; മെഡിക്കൽ കോളേജുകളിലെ ഭക്ഷണവിതരണത്തിൽ സുധാകരന്റേത് ഇരട്ടത്താപ്പ്

ഡിവൈഎഫ്ഐയുടെ 'ഹൃദയപൂർവം' ഭക്ഷണവിതരണത്തിൽ ജി സുധാകരൻ പങ്കെടുത്തപ്പോൾ
തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടത്തുന്ന ഭക്ഷണവിതരണത്തെ അപഹസിച്ച അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെ തിരിഞ്ഞുകൊത്തി പഴയ നിലപാടുകൾ. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പരിപാടിയിലായിരുന്നു മെഡിക്കൽ കോളേജ് കോമ്പൗണ്ടുകളിൽ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ സൗജന്യമായി നൽകുന്ന ഭക്ഷണവിതരണത്തെ സുധാകരൻ ആക്ഷേപിച്ചത്. അത്തരം പ്രവർത്തനങ്ങൾക്ക് ഒരു സംഘടനകൾക്കും അനുമതി നൽകരുതെന്നും സുധാകരൻ പറഞ്ഞു.
എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിന് മുൻപ് സുധാകരന് ഈ നിലപാടായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ തെളിയിക്കുന്നു. സംസ്ഥാനത്തെമ്പാടും മെഡിക്കൽ കോളേജുകളിൽ 'ഹൃദയപൂർവം' എന്ന പേരിൽ ഡിവൈഎഫ്ഐ നടത്തുന്ന ഭക്ഷണവിതരണത്തിൽ സുധാകരൻ പങ്കാളിയായിട്ടുണ്ട്. 'ഹൃദയപൂർവം' പദ്ധതിയുടെ തുടക്കംമുതൽ സുധാകരൻ പങ്കെടുക്കുകയും ഡിവൈഎഫ്ഐ പ്രവർത്തകർക്കൊപ്പം ഭക്ഷണംവിതരണം ചെയ്തിട്ടുമുണ്ട്.
വണ്ടാനം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം 500 ദിവസം പിന്നിട്ടപ്പോഴും ആയിരം ദിവസം പിന്നിട്ടപ്പോഴുമെല്ലാം സുധാകരൻ ഫേസ്ബുക്ക് പേജിൽ ചിത്രം സഹിതം പോസ്റ്റ് ഇട്ടിരുന്നു. മനുഷ്യത്വപരമായതും മഹത്തായതുമായ പദ്ധതി എന്നാണ് അന്നൊക്കെ സുധാകരൻ പ്രതികരിച്ചത്. ഡിവൈഎഫ്ഐയെ അഭിനന്ദിക്കുകയും ചെയ്തു. സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ബഹുഭൂരിപക്ഷം രോഗികൾക്കും അവരുടെ ആശ്രിതർക്കും കൃത്യമായി ഭക്ഷണംപോലും കഴിക്കാനാകാറില്ലെന്നും, അവർക്ക് കൈതാങ്ങാണ് ഡിവൈഎഫ്ഐയുടെ പദ്ധതിയെന്നുമായിരുന്നു അന്ന് സുധാകരന്റെ അഭിപ്രായം.
എന്നാൽ ആ നിലപാടിന് നേരെ വിപരീതമായാണ് കഴിഞ്ഞദിവസം സുധാകരൻ പ്രസംഗിച്ചത്. കൊടിയുംവെച്ച് ഒരോരുത്തർ ചോറ് കൊടുക്കുകയാണെന്നും അതെല്ലാം നീക്കം ചെയ്യണമെന്നുമായിരുന്നു സുധാകരന്റെ പ്രസംഗം.










0 comments