ചെന്നിത്തല ഡൽഹിക്ക് പോയത് എന്തിനെന്ന് അറിയില്ല; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും: സണ്ണി ജോസഫ്

സണ്ണി ജോസഫ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് കോൺഗ്രസിൽ തുടരുന്നു. മുഖ്യമന്ത്രി ആരാകുമെന്നത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവർത്തിച്ചു. പാർലമെന്ററി പാർടിയോഗം വ്യാഴാഴ്ച ചേരും. എന്നാൽ, മുഖ്യമന്ത്രി ചർച്ച നടക്കുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിക്ക് പോയത് എന്തിനെന്ന് തനിക്ക് അറിയില്ലെന്നും, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു.
അതേസമയം, ദൂതർവഴി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും. വിജയച്ച എംഎൽഎമാരിൽ ഭൂരിപക്ഷവും തങ്ങൾക്കൊപ്പമാണെന്ന് വേണുഗോപാൽ വിഭാഗം അവകാശപ്പെടുന്നു. എംഎൽഎമാരുടെ പിന്തുണയിൽ രണ്ടാമനെങ്കിലും സീനിയറായ ചെന്നിത്തലയെ മാറ്റിനിർത്താൻ ഹൈക്കമാൻഡ് ഭയപ്പെടുന്നുമുണ്ട്. ആറോ ഏഴോ എംഎൽഎമാരുടെ മാത്രം പിന്തുണയുള്ള വി ഡി സതീശനാകട്ടെ ഘടകകക്ഷികളെ രംഗത്തിറക്കി അവകാശവാദം ശക്തമാക്കുന്നു. മുസ്ലിം ലീഗ് പരസ്യമായി പിന്തുണച്ചു. മറ്റ് ഘടകകക്ഷികളുടെ പിന്തുണയും തേടുന്നുണ്ട്.
എ ഗ്രൂപ്പുകാരും കെ സുധാകരനെ പിന്തുണയ്‌ക്കുന്നവരും ഉപാധികളോടെ വേണുഗോപാലിനൊപ്പം ചേർന്നേക്കും. അതിനിടെ, കെ സുധാകരൻ വേണുഗോപാലിന് പിന്തുണ ഉറപ്പിക്കാനായി എ കെ ആന്റണിയെയും കെ മുരളീധരനെയും സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു.
കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, ട്രഷറർ അജയ് മാക്കൻ എന്നിവരെയാണ് നിരീക്ഷകരായി ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുള്ളത്.










0 comments