print edition മതത്തെ മുൻനിർത്തി ആശയക്കുഴപ്പമുണ്ടാക്കരുത്: എം എ ബേബി

തൃശൂർ: മതത്തെ മുൻനിർത്തി ആശയക്കുഴപ്പമുണ്ടാക്കാനും വ്യത്യസ്ത മതവിശ്വാസികൾക്കിടയിൽ സ്പർധ രൂപപ്പെടുത്താനും ഇടയാക്കുന്ന പെരുമാറ്റം ആരുടെ ഭാഗത്തുനിന്നുമുണ്ടാകരുതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാർദത്തിനും മതനിരപേക്ഷതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കേരളം. ആ സൽപ്പേര് സംരക്ഷിക്കാൻ എല്ലാവരും സഹകരിക്കണം.
ഹിജാബ് വിഷയത്തിൽ സംസ്ഥാന സർക്കാർ ചില നിലപാടെടുത്തിട്ടുണ്ട്. അത് പരസ്പരം ചർച്ച ചെയ്യണം. ആര് ജയിച്ചു ആര് തോറ്റുവെന്ന് സ്ഥാപിക്കാനാവരുത് ചർച്ചകൾ. ഇക്കാര്യത്തിൽ സ്കൂൾ അധികൃതർക്ക് പ്രധാന പങ്കുണ്ട്. വിദ്യാർഥികൾക്കും പ്രത്യേകിച്ച് രക്ഷിതാക്കൾക്കും പങ്കുണ്ട്. സിഖ് മതവിശ്വാസികൾക്ക് സൈന്യത്തിൽ അവരുടെ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെ പഠിക്കാനെത്തുന്നവർക്കും അവരുടെ മതാചാരങ്ങൾ പാലിക്കാനാവണം. സ്കൂൾ യൂണിഫോം സിസ്റ്റത്തിൽ ഇതെങ്ങനെ അംഗീകരിക്കണമെന്ന് ചർച്ച ചെയ്ത് പൊതു മാനദണ്ഡമുണ്ടാക്കണം.
ഓരോരുത്തരും അഭിപ്രായം പറയുന്നതും പ്രതികരിക്കുന്നതും സമൂഹത്തിൽ അനുരഞ്ജനവും സഹകരണബോധവുമുണ്ടാക്കാനാവണം.ഓരോ ഭാഗത്തുള്ളവരും വാശി പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.









0 comments