കളമശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ; ഡിഎൻഎ റിപ്പോർട്ടിൽ സ്ഥിരീകരണം

കൊച്ചി: കളമശേരിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കുവൈത്തിൽ നിന്ന് നാടുകടത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെതെന്ന് തിരിച്ചറിഞ്ഞു. തിരിച്ചറിയാനാകാത്തവിധം അഴുകിയ നിലയിലായിരുന്നു മൃതദേഹംഡിഎൻഎ പരിശോധനയിലൂടെയാണ് ലാമയുടേതാണെന്ന് സ്ഥിരീകരിച്ചത്. ഡിഎൻഎ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.
കളമശേരി എച്ച്എംടി കമ്പനിക്കുസമീപം നവംബർ 30ന് പ്രത്യേക ദൗത്യസംഘം നടത്തിയ പരിശോധനയിലാണ് അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ലാമയുടെ മകൻ സന്ദൻ ലാമയും ബന്ധുക്കളും കളമശേരിയിലെത്തി. അഴുകിയതിനാൽ ഇവർക്ക് മൃതദേഹം തിരിച്ചറിയാനായില്ല. തുടർന്നാണ് ഇവരിൽനിന്ന് സാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ് തയ്യാറായത്.
കുവൈത്തിൽ മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട സൂരജ് ലാമയെ അധികൃതർ ഇന്ത്യയിലേക്ക് വിമാനം കയറ്റിവിടുകയും നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് കാണാതാകുകയുമായിരുന്നു. ലാമയുടെ കുടുംബം ബംഗളൂരുവിൽ ഉണ്ടായിരുന്നിട്ടും കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. ഒക്ടോബർ അഞ്ചിന് നെടുമ്പാശേരിയിൽ വിമാനമിറങ്ങി. ഏതാനും ദിവസം അലഞ്ഞുനടന്ന ലാമയെ തൃക്കാക്കര പൊലീസ് മെഡിക്കൽ കോളേജിൽ എത്തിച്ചു. പിന്നീടാണ് കാണാതായത്. മകൻ സന്ദൻ ലാമ ഹേബിയസ് കോർപ്പസ് നൽകിയതോടെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു. തുടർന്ന് രൂപീകരിച്ച സംഘമാണ് കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്.










0 comments