print edition നിരന്തരം വിവാദം, അച്ചടക്ക ലംഘനം; അശോകിന്റെ സസ്പെൻഷൻ വിളിച്ചുവരുത്തിയത്

ബി അശോക്

സ്വന്തം ലേഖകൻ
Published on May 01, 2026, 03:14 AM | 1 min read
തിരുവനന്തപുരം: സർക്കാർ സർവീസിലുള്ള ഒരാൾക്കുണ്ടാകേണ്ട മിനിമം മര്യാദ പാലിക്കാൻ തയ്യാറാകാതെ, സർക്കാരിനെയും മുഖ്യമന്ത്രിയെയും നിരന്തരം വിമർശിക്കുന്ന സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിന്റേത് ക്ഷണിച്ചുവരുത്തിയ സസ്‌പെൻഷൻ. സർവീസ് ചട്ടം ലംഘിച്ചതിന് സസ്‌പെൻഷനിലായിട്ടും തെറ്റ് ആവർത്തിച്ച് സർക്കാരിനെ വെല്ലുവിളിക്കുകയാണ് അദ്ദേഹം.
സർക്കാർ സംവിധാനത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥർ സർക്കാരിനെയോ മന്ത്രിമാരെയോ പരസ്യമായി വിമർശിച്ച് മാധ്യമങ്ങൾക്കുമുന്നിൽ വരാറില്ല. വകുപ്പിലെ തീരുമാനങ്ങളിലുള്ള അഭിപ്രായവ്യത്യാസം സർക്കാരിനെ നേരിട്ട് അറിയിക്കാൻ സംവിധാനമുണ്ട് എന്നിരിക്കെയാണ് പത്രത്തിൽ ലേഖനമെഴുതിയും ചാനൽ ചർച്ചകളിൽ പങ്കെടുത്തും വാർത്താസമ്മേളനം നടത്തിയും നടപടി വാങ്ങിയത്.
ബുധനാഴ്‌ച വൈകിട്ട് സസ്‌പെൻഷനിലായ ശേഷവും രാത്രി ചാനലിൽ തെരഞ്ഞെടുപ്പു ചർച്ചയിൽ പങ്കെടുത്തു. അച്ചടക്കം പാലിക്കില്ല എന്ന് വ്യാഴാഴ്‌ച വാർത്താസമ്മേളനം നടത്തി പരസ്യപ്രഖ്യാപനവും നടത്തി. പ്രിൻസിപ്പൽ സെക്രട്ടറി എന്ന ഉയർന്ന സ്ഥാനത്തുള്ള അശോക് ചുമതല നിർവഹിച്ചിടത്തെല്ലാം വിവാദങ്ങളുണ്ടാക്കി നടപടി വാങ്ങിയിട്ടുണ്ട്.
ചീഫ് സെ്ക്രട്ടറിയുൾപ്പെടെയുള്ള സീനിയർ ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം സമൂഹമാധ്യമങ്ങളിൽ കുറിപ്പിടുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത് കുറച്ചുനാളായി സസ്‌പെൻഷനിലാണ്. അച്ചടക്ക നോട്ടീസിന് മറുപടി നൽകുന്നതിൽ മടി കാണിക്കുന്ന ഇദ്ദേഹം മറുചോദ്യം ഉന്നയിക്കുകയാണ് പതിവ്. സർവീസിൽനിന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ കോൺഗ്രസുകാരനാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് പുസ്‌തകമെഴുതി. കോടതി തള്ളിയ ആരോപണം വീണ്ടുമുന്നയിച്ച് ശ്രദ്ധനേടാനുള്ള ശ്രമവുമായി രംഗത്തെത്തിയിട്ടുമുണ്ട്.
കേന്ദ്ര സിവിൽ സർവീസ് ചട്ടം പാലിക്കണം
സർവീസിലായാലും സസ്‌പെൻഷനിലായാലും സിവിൽ സർവീസ് ഉദ്യോഗസ്ഥർ 1964ലെ കേന്ദ്ര സിവിൽ സർവീസ് ചട്ടം പാലിക്കാൻ ബാധ്യസ്ഥരാണ്. സസ്‌പെൻഷനിലായി എന്നുകരുതി ഇൗ ചട്ടത്തിനു പുറത്താകുന്നില്ല.
ചട്ടം 3 പ്രകാരം ഉദ്യോഗസ്ഥർക്ക് സത്യസന്ധതയും അച്ചടക്കവും സർക്കാരിൽ വിശ്വാസവുംവേണം. ചട്ടം 5 പ്രകാരം കക്ഷിരാഷ്‌ട്രീയത്തിൽനിന്ന് മാറിനിൽക്കണം, രാഷ്ട്രീയ പാർട്ടികളിൽ ചേരാൻ പാടില്ല, രാഷ്ട്രീയ പ്രസ്താവനകൾ ചെയ്യരുത്. ചട്ടം 7 പ്രകാരംസർക്കാർ നയങ്ങളെയോ തീരുമാനങ്ങളെയോ പരസ്യമായി വിമർശിക്കരുത്.
മാധ്യമങ്ങളോടും സമൂഹമാധ്യമങ്ങളിലും പ്രസംഗങ്ങളിലും സർക്കാരിനെതിരെ അഭിപ്രായം പറയരുത്. ചട്ടം 9 പ്രകാരം സർക്കാർ അനുമതി ഇല്ലാതെ ലേഖനങ്ങളും പ്രസംഗങ്ങളും സൂക്ഷ്‌മമായി കൈകാര്യംചെയ്യേണ്ട വിഷയങ്ങളിൽ നടത്തരുത്.










0 comments