print edition കിഫ്‌ബി സംസ്ഥാന വരുമാനം ചോർത്തിയോ? ആരോപണവും വസ്‌തുതയും

തിരുവനന്തപുരം: കിഫ്‌ബിയെക്കുറിച്ചുള്ള ധവളപത്രത്തിലെ നുണകളുടെ വസ്തുതകൾ ഇവിടെയുണ്ട്. വരുമാനം ചോർത്തിക്കളഞ്ഞ്, വലിയ ബാധ്യതകൾ സൃഷ്ടിച്ച്, കിഫ്ബി സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് ധവളപത്രത്തിലെ വിലയിരുത്തൽ. കിഫ്ബി വരുമാനം ചോർത്തിക്കളയുന്നില്ല പകരം മൂലധന രൂപീകരണത്തിന് തിരിച്ചുവിടുകയാണെന്ന് വസ്‌തുതകളുടെ ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
ആരോപണം: "ബജറ്റിന് പുറത്തുള്ള വലിയതും സ്വയംഭരണാധികാരമുള്ളതുമായ കിഫ്ബി രണ്ടാമതൊരു സർക്കാരാണ്. ബജറ്റിൽനിന്ന് കിഫ്ബി വായ്പകളെ ഒഴിവാക്കുന്നത് സംസ്ഥാനത്തിന്റെ യഥാർഥ ബാധ്യതകളുടെ അപൂർണമായ ചിത്രം നൽകുന്നു’
വസ്‌തുത: ഇത് തെറ്റാണ്; കിഫ്ബിയുടെ ബാധ്യതകൾ ബജറ്റ് രേഖകളിൽ ഫിസ്കൽ റിസ്ക് സ്റ്റേറ്റ്മെന്റ്, കണ്ടിൻജന്റ് ലയബിലിറ്റി സ്റ്റേറ്റ്മെന്റ്, ഗ്യാരന്റി സ്റ്റേറ്റ്മെന്റ് എന്നിവയിലുണ്ട്. നിയമസഭ രൂപീകരിച്ചതും അതിനോട് ഉത്തരവാദിത്വവുമുള്ള സ്ഥാപനമാണ്, വാർഷിക റിപ്പോർട്ടുകൾ നിയമസഭയിൽ അവതരിപ്പിക്കാറുമുണ്ട്.
ആരോപണം: യഥാർഥ കണക്കിൽ കിഫ്ബിയുടെയും ചില പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചെലവുകളുണ്ടെങ്കിലും ബജറ്റ് എസ്റ്റിമേറ്റുകളിലില്ല.
വസ്‌തുത: കിഫ്ബി ബഹു-വർഷ പ്രൊജക്ടുകളാണ് ഏറ്റെടുക്കുന്നത്. ടെൻഡറുകൾ നൽകുന്നതിന്റെയും പ്രവൃത്തി പൂർത്തിയാക്കുന്നതിന്റെയും ബില്ലുകൾ സമർപ്പിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഫണ്ട് വിതരണം.
ആരോപണം: കിഫ്ബിക്ക് നൽകുന്ന മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം സെസ്സും ഭരണഘടനയുടെ അനുച്ഛേദം 266 (1)ന‍് വിരുദ്ധമായി സംസ്ഥാന സഞ്ചിതനിധിയിൽ വരാതെ നേരിട്ട് നൽകുന്നു.
വസ്തുത: ഇതിൽ വാസ്തവത്തിന്റെ കണികപോലുമില്ല. നികുതിയും സെസ്സും ധനവിനിയോഗ ബില്ലിൽ ഉൾപ്പെടുത്തി നിയമസഭയുടെ അംഗീകാരത്തോടെ ബജറ്റ് ഇനങ്ങളുടെ ഭാഗമായി സംസ്ഥാന സഞ്ചിതനിധിയിൽ ഉൾപ്പെടുത്തിയശേഷം ബജറ്റ് ചെലവുകളുടെ ഭാഗമായി നൽകുന്നു.
ആരോപണം: കിഫ്ബിയുടെ കടം സംസ്ഥാന സർക്കാരിന്റെ കടമാണെന്ന് സിഎജി അഭിപ്രായപ്പെടുന്നു.
വസ്തുത: സിഎജിയുടെ പരാമർശം അന്തിമമായിട്ടില്ല. സിഎജി പരാമർശം അന്തിമമാകണമെങ്കിൽ നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗീകരിക്കണം. സിഎജിയുടെ അഭിപ്രായം 2021 ജനുവരി 22ന് തള്ളിയതാണ്.











0 comments