print edition കേരളത്തിലെ വികസനം; സംവാദത്തിന് മോദിയും രാഹുൽ ഗാന്ധിയും തയ്യാറാണോയെന്ന് ഡി രാജ

ഫയൽ ചിത്രം
നെടുമങ്ങാട്: കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സമാനതകളില്ലാത്ത വികസനങ്ങളെക്കുറിച്ച് സംവാദത്തിന് നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തയ്യാറുണ്ടോയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. എൽഡിഎഫ് സ്ഥാനാർഥി ജി ആർ അനിലിന്റെ തെരഞ്ഞെടുപ്പുപ്രചാരണാർഥം നെടുമങ്ങാട് നഗരത്തിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളെ ഇച്ഛാശക്തിയോടെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷത്തെയും അതിന്റെ സർക്കാരിനെയും വിമർശിക്കാൻ മോദിക്ക് മടിയുമില്ല. അത് ഏറ്റുചൊല്ലുകയാണ് ഇന്ത്യയുടെ പ്രതിപക്ഷനേതാവ് ചെയ്യുന്നതെന്നും ഡി രാജ പറഞ്ഞു. എൽഡിഎഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ കെ പി പ്രമോഷ് അധ്യക്ഷനായി. നേതാക്കളായ മാങ്കോട് രാധാകൃഷ്ണൻ, കെ എസ് അരുൺ, ആർ ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, ജലീൽ, കെ ദേവകി, കെ എസ് ബാബു, വിനോബ സുരേന്ദ്രൻ, വെമ്പായം നസീർ, കെ എസ് പ്രമോദ് എന്നിവർ സംസാരിച്ചു.
കോൺഗ്രസിന്റെ ഗ്യാരന്റി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെമാത്രം: പ്രകാശ് കാരാട്ട്
തിരുവനന്തപുരം : കോൺഗ്രസ് പറയുന്ന ഗ്യാരന്റി തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാത്രമാണെന്ന് മുതിർന്ന സിപിഐ എം നേതാവ് പ്രകാശ് കാരാട്ട്. തെലങ്കാനയിൽ ആറു ഗ്യാരന്റികളാണ് പ്രഖ്യാപിച്ചത്. അതിലൊന്ന് 2500 രൂപ സ്‌ത്രീകൾക്ക് പെൻഷൻ നൽകുമെന്നായിരുന്നു. 25 മാസമായിട്ട് അത് അക്കൗണ്ടിൽ എത്തിയിട്ടില്ല. വാർധക്യകാല പെൻഷൻ 4000 രൂപ പ്രഖ്യാപിച്ചതും ലഭിച്ചിട്ടില്ല. എന്നാൽ, കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഗ്യാരന്റി കഴിഞ്ഞ 10 വർഷമായി ജനങ്ങൾക്കറിയാം. മെച്ചപ്പെട്ട കേരളത്തെ ഇനിയും മുന്നോട്ടുകൊണ്ടുപോകാൻ എൽഡിഎഫ് സർക്കാർ തുടരണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
തിരുവനന്തപുരം മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്, ബിജെപിയുടെ പോഷകസംഘടനയായി മാറി. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർഗീയമായി ആളുകളെ ഭിന്നിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടി എസ് ബിനുകുമാർ -അധ്യക്ഷനായി. തിരുവനന്തപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമന, എൽഡിഎഫ് നേതാക്കളായ എം വിജയകുമാർ, സി ജയൻ ബാബു, എ സമ്പത്ത്, എൻ സുന്ദരംപിള്ള, എസ് എ സുന്ദർ, തമ്പാനൂർ രാജീവ്, സദാനന്ദൻ എന്നിവർ സംസാരിച്ചു.










0 comments