ദേവപ്രിയക്ക് ജന്മനാടിന്റെ ആദരം; സിപിഐ എം നിർമിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിട്ടു

ചെറുതോണി: സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിലെ പഴക്കമേറിയ റെക്കോഡ് തകർത്ത ദേവപ്രിയയ്‌ക്ക് ജന്മനാടിന്റെ ആദരം. മീറ്റ് റെക്കോഡ് നേടിയ ദേവ പ്രിയയെ ആദരിക്കാൻ സിപിഐ എം ഇടുക്കി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സ്വന്തമായി ഒരു വീടെന്നത് ദേവപ്രിയയുടെ ഏറെ നാളായുള്ള സ്വപ്നമായിരുന്നു. വേഗറാണിയ്ക്ക് സിപിഐ എം നിർമിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിട്ടു.
സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ 12.69 സെക്കൻഡിൽ ലക്ഷ്യത്തിലെത്തിയാണ് കാൽവരിമൗണ്ട് സ്‌കൂളിന്റെ ഈ മിന്നും താരം പൊന്നണിഞ്ഞത്. ഈ വർഷം മീറ്റ് റെക്കോഡ് തകർത്താൽ വീടെന്ന സ്വപ്നം പൂവണിയുമെന്ന് സ്‌കൂളിലെ പരിശീലകൻ ടിബിൻ ജോസഫ് പ്രതീക്ഷ നൽകുകയുംചെയ്തു. 1987ൽ ബിന്ദു മാത്യു കുറിച്ച റെക്കോഡാണ് ദേവപ്രിയ തകർത്തെറിഞ്ഞത്.
സ്വന്തമായി ഒരു വീട് ഇല്ലാത്തതിന്റെ ദുഃഖത്തിലായിരുന്നു ദേവപ്രിയ ട്രാക്കിലിറങ്ങിയത്. ആ ദുഃഖത്തിന് പരിഹാരമായി സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകുമെന്ന് ജില്ലാ സെക്രട്ടറി സി വി വർഗീസ് അറിയിച്ചതിന്റെ സന്തോഷത്തിലാണ് ദേവപ്രിയയും സഹോദരിയും തിരികെയെത്തിയത്. രാവിലെ 10ന് ദേവപ്രിയയ്‌ക്ക് കാൽവരിമൗണ്ട് സ്കൂളിൽ ഗംഭീര വരവേൽപ്പ് നൽകി. സ്കൂളിലെ സ്വീകരണത്തിനുശേഷം 10.30ന് നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഓൺലൈനായി തറക്കല്ലിടീൽ നിർവഹിച്ചു.
യോഗത്തിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് അധ്യക്ഷനായി. മുൻ മന്ത്രി എം എം മണി എംഎൽഎ, റോമിയോ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.










0 comments