സമഗ്ര സംഭാവനയ്ക്കുള്ള ദേശാഭിമാനി പുരസ്കാരം ആനന്ദിന് സമ്മാനിച്ചു

തൃശൂർ: സമഗ്ര സംഭാവനയ്ക്കുള്ള ദേശാഭിമാനി പുരസ്കാരം എഴുത്തുകാരൻ ആനന്ദിന് സമർപ്പിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പുരസ്കാരം സമ്മാനിച്ചു. മൂന്നുലക്ഷം രൂപയും കാരായ്ക്കാ മണ്ഡപം വിജയകുമാർ രൂപകൽപ്പനചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ചടങ്ങിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ആധ്യക്ഷനായി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍, സാഹിത്യകാരി ഡോ. ഖദീജ മുംതാസ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍, സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീന്‍, കവികളായ സി രാവുണ്ണി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവർ സംസാരിച്ചു.
ആനന്ദ് മറുവാക്ക് പറഞ്ഞു.ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് സ്വാഗതവും ജനറൽ മാനേജർ കെ ജെ തോമസ് നന്ദിയും പറഞ്ഞു. പുരസ്കാര തുക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രവർത്തിക്കുന്ന തൃശൂർ അഡാപ്റ്റ് സംഘടനക്ക് കൈമാറി.
വിവിധ മേഖലകളിൽ കൈവയ്ക്കുകയും വിജയം കൈവരിക്കുകയും ചെയ്തയാളാണ് ആനന്ദ് എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ചുറ്റും നടക്കുന്നതിനെക്കുറിച്ച് തനിക്കുണ്ടാകുന്ന അസ്വസ്ഥതകളെ വരച്ചുകാട്ടുന്ന കലാകാരനാണ് ആനന്ദെന്നും അദ്ദേഹം വ്യക്തമാക്കി.
സമഗ്ര സംഭാവനയ്ക്ക് 2017ലാണ് ദേശാഭിമാനി പുരസ്‌കാരം ഏർപ്പെടുത്തിയത്. എം ടി വാസുദേവൻ നായർക്കായിരുന്നു ആദ്യപുരസ്‌കാരം. 2018ൽ ടി പത്മനാഭൻ, 2022ൽ അടൂർ ഗോപാലകൃഷ്ണൻ, 2023ൽ എം മുകുന്ദൻ, 2024ൽ പ്രൊഫ. എം കെ സാനു, 2025ൽ ഡോ. എം ലീലാവതി എന്നിവർക്കാണ് പുരസ്‌കാരം നൽകിയത്.










0 comments