print edition ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ മുക്കുന്നു: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെ ഉയർന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ മുക്കുന്ന യുഡിഎഫ് സർക്കാർ നടപടി തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തുടർച്ചയായി രണ്ടാംദിവസവും വിദ്യാർഥികൾക്കുനേരെ ലാത്തിച്ചാർജ് നടത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ലാത്തിയടിയിൽ ഗുരുതര പരിക്കേറ്റു. വിദ്യാർഥികളുടെ ജീവൻ അപകടത്തിലാക്കുംവിധമാണ് പൊലീസിന്റെ ആക്രമണം.
ന്യായമായ സമരങ്ങളെ ചോരയിൽ മുക്കാനുള്ള സർക്കാർ തീരുമാനമാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ന്യായീകരണങ്ങളിലൂടെ പുറത്തുവരുന്നത്. വിദ്യാർഥികളുടെ ആവശ്യങ്ങളോട് ജനാധിപത്യപരമായി പ്രതികരിക്കാനാണ് തയ്യാറാകേണ്ടത്.
ബഹുസ്വര സമൂഹത്തിന് ഉൾക്കൊള്ളാനാകാത്ത വരികൾ ഉൾക്കൊള്ളുന്ന വന്ദേമാതരം മുഴുവനായും പാടുന്നത് അംഗീകരിക്കാനാകില്ല. നിയമപരമായ നിർബന്ധമില്ലാത്ത കാര്യം ആർഎസ്എസിനെ പ്രീണിപ്പിക്കാൻവേണ്ടി മാത്രമാണ് യുഡിഎഫ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്. സർക്കാരിന്റെ ഈ സംഘപരിവാർ വിധേയത്വത്തെ ചോദ്യംചെയ്യുന്ന വിദ്യാർഥികളെ ശത്രുക്കളെപ്പോലെ കണ്ടാണ് പോലീസ് മർദിക്കുന്നത്.
ഡൽഹി പോലീസിന്റെ പെല്ലറ്റ് ഗൺ പ്രയോഗങ്ങൾക്കെതിരെ വിദ്യാർഥികൾക്കൊപ്പംനിന്ന കോൺഗ്രസ്, കേരളത്തിൽ മോദി സർക്കാരിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായി മാറുകയാണ്. നിയമവാഴ്ച നടപ്പാക്കേണ്ട പൊലീസിനെ നിയമവിരുദ്ധമായാണ് സർക്കാർ ഉപയോഗിക്കുന്നത്. സർക്കാരിന്റെ സംഘപരിവാർ ദാസ്യവേലയ്ക്കെതിരെ ശക്തമായ ജനരോഷം ഉയർന്നുവരണമെന്ന് പിണറായി വിജയൻ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments