print edition കടം ഏറ്റവും പെരുകിയത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്


സ്വന്തം ലേഖകൻ
Published on Jun 05, 2026, 12:01 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിലാണെന്ന പ്രചാരണം വാസ്‌തവിരുദ്ധമാണെന്ന് വ്യക്തമാക്കി യുഡിഎഫ് സർക്കാരിന്റെ ധവളപത്രം. 2020–21ൽ 40.3ശതമാനമായിരുന്ന കടം ഇപ്പോൾ 33.32 ശതമാനമായി കുറഞ്ഞുവെന്ന് ധവളപത്രം പറയുന്നു. 2004ൽ യുഡിഎഫ് ഭരിക്കുമ്പോഴാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കടം. അന്ന് കടം–ജിഡിപി അനുപാതം 42ശതമാനമായിരുന്നു. ട്രഷറി നിക്ഷേപം സഞ്ചിത ബാധ്യതയുടെ ഭാഗമായി കണക്കാക്കിയിരുന്നില്ല. അതുകൂടി നോക്കിയാൽ 45 ശതമാനത്തിനു മുകളിൽ വരുമായിരുന്നു. അതാണ് ഇപ്പോൾ 33.32ശതമാനമായി കുറഞ്ഞത്.
2000 മുതലുള്ള ഓരോ അഞ്ചുവർഷവുമെടുത്താൽ കടം ഏറ്റവും പെരുകിയത് 2011–16 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് കാണാം. വി എസ് സർക്കാർ അധികാരമൊഴിയുന്ന 2011ൽ 2006നെ അപേക്ഷിച്ച് 75.35 ശതമാനമാണ് കടത്തിലുണ്ടായ വർധന. എന്നാൽ, ഉമ്മൻചാണ്ടി സർക്കാർ ഒഴിയുന്ന 2016ൽ അത് 93.26 ശതമാനമായി വർധിച്ചു.
ഒന്നാം പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ 91.56 ശതമാനമാണ് വർധിച്ചത്. കേന്ദ്രം കോവിഡിന്റെ സാഹചര്യത്തിൽ കൂടുതൽ വായ്‌പയ്‌ക്ക് അനുമതി നൽകിയ കാലമായിരുന്നു അത്. 2026ലാകട്ടെ കടത്തിലെ വർധനവ് കുറഞ്ഞ് 60.68 ശതമാനത്തിലെത്തി.
കടം – ജിഎസ്‌ഡിപി അനുപാതമെടുത്താൽ രാജ്യത്ത് ആദ്യ10 സംസ്ഥാനങ്ങളിൽപോലും കേരളമില്ല. കേരളത്തിൽ 35 ശതമാനമാണെങ്കിൽ അരുണാചൽപ്രദേശിൽ 59. 8ശതമാനവും നാഗാലാന്റിൽ 47ശതമാനവും പഞ്ചാബിൽ 46.4 ശതമാനവുമാണ്. ഹിമാചൽപ്രദേശ് (42.8), മണിപ്പുർ (39.2), മേഘാലയ (39.1), പശ്ചിമ ബംഗാൾ (38.9), സിക്കിം (38.6), ബിഹാർ (36.8), രാജസ്ഥാൻ (35.9), ആന്ധ്രാപ്രദേശ് (35.4) തുടങ്ങിയ സംസ്ഥാനങ്ങളും കേരളത്തിന് മുകളിലാണ്. കേന്ദ്ര സർക്കാരിന്റെ കടം 2014ൽ 60 ലക്ഷം കോടിയായിരുന്നത് ഇപ്പോൾ 201 ലക്ഷം കോടിയിലേറെയാണ്.










0 comments