കല്ലടിക്കോട് മുങ്ങി മരണം: മൂന്ന് കുട്ടികളുടേയും സംസ്കാരം ഇന്ന്

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വെള്ളക്കെട്ടിൽ വീണ് മരിച്ച മൂന്ന് കുട്ടികളുടേയും സംസ്കാരം ഇന്ന്. മൂന്നേക്കർ തുടിക്കോട് ആദിവാസി ഉന്നതിയിലെ തമ്പി–മാധവി ദമ്പതികളുടെ മകൾ രാധിക (9), പ്രകാശൻ -അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (5), പ്രജീഷ് (3) എന്നിവരാണ് മരിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
വെള്ളത്തിൽ വീണതിനെ തുടർന്ന് നെഞ്ചിലേക്ക് ചളി കയറിയതാണ് മരണ കാരണം എന്നാണ് പ്രാഥമിക വിവരം. വിദ്യാർഥികൾ പഠിച്ചിരുന്ന സ്കൂളിൽ മൃതദേഹം പൊതുദർശനം നടത്തും. പിന്നീട് സ്വദേശത്തെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കും.
കല്ലടിക്കോട് മൂന്നേക്കർ മീൻവല്ലത്ത് ഇന്നലെയാണ് അപകടമുണ്ടായത്. ചൊവ്വ രാവിലെ കുളിക്കാൻ പോയ കുട്ടികൾ ഉച്ചയായിട്ടും തിരിച്ചുവന്നില്ല. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ വൈകിട്ട് അഞ്ചിന് കുട്ടികളുടെ ചെരുപ്പ് പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ വെള്ളക്കെട്ടിന് സമീപത്തുനിന്ന് കണ്ടെത്തി. വെള്ളക്കെട്ടിൽ നടത്തിയ തിരച്ചിലിൽ കുട്ടികളുടെ മൃതദേഹം കണ്ടെത്തി.
ഉടൻ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും മൂന്നു കുട്ടികളും മരിച്ചിരുന്നു. രാധിക മരുതുംകാട് ഗവ. എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയും പ്രദീപ് ഒന്നാം ക്ലാസ് വിദ്യാർഥിയുമാണ്.










0 comments