പാഠപുസ്തകം കിട്ടാതെ കുഞ്ഞുങ്ങൾ വലഞ്ഞിരുന്ന കെട്ട കാലം മാറി; തുഗ്ലക് പരിഷ്കാരം എന്ന ആക്ഷേപം പരിഹാസ്യം: മുഖ്യമന്ത്രി

പിണറായി വിജയൻ, രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് അടുത്ത അധ്യയനവർഷത്തിന് മുൻപേ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുന്നതിനെ 'തുഗ്ലക്ക് പരിഷ്കാരം' എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആക്ഷേപിച്ചത് പരിഹാസ്യവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്കൂളുകൾ അടച്ചുപൂട്ടി, കുഞ്ഞുങ്ങൾ തെരുവിലിറങ്ങേണ്ടി വന്ന യുഡിഎഫ് ഭരണകാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള കേരളത്തിന്റെ വളർച്ചയെ താറടിക്കുന്ന ഏത് പരാമർശവും എതിർക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. പുതിയ അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അധ്യയന വർഷം ആരംഭിച്ചിട്ടും പഠിക്കാൻ പാഠപുസ്തകങ്ങൾ ലഭിക്കാതെ നമ്മുടെ കുഞ്ഞുങ്ങൾ വലഞ്ഞിരുന്ന കെട്ട കാലം കേരളത്തിനുണ്ടായിരുന്നു. ഫോട്ടോസ്റ്റാറ്റ് കോപ്പി വിതരണം ചെയ്താണ് അന്ന് ക്ലാസ് നടത്തിയിരുന്നത്. അതിൽനിന്നും അധ്യയന വർഷം തീരുമ്പോഴേക്ക് അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിലയിലേക്ക് കേരളം വളർന്നിരിക്കുന്നു. ഇതിന്റെ തുടർച്ചയായി 2026-27 അധ്യയന വർഷം ആരംഭിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ, 5.9 കോടി പാഠപുസ്തകങ്ങളുടെയും 8 ലക്ഷം കൈത്തറി യൂണിഫോമുകളും തയ്യാറായി. കഴിഞ്ഞ 10 വർഷത്തിനിടെ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ മൂലം സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ പ്രതിഫലനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാഠപുസ്തകം നേരത്തെ അച്ചടിക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണെന്നും അടുത്ത ക്ലാസിലേക്ക് കുട്ടികൾ ജയിക്കുമോ എന്ന് അറിയാതെയാണോ പുസ്തകം എത്തിക്കുന്നത് എന്നുമായിരുന്നു ചെന്നിത്തയുടെ വിചിത്രമായ വാദം. ആദ്യമായിട്ടാണോ പുസ്തകം കൊടുക്കുന്നത് എന്നും ചെന്നിത്തല ചോദിച്ചു. പി കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന യുഡിഎഫ് ഭരിച്ച കാലത്ത് സ്കൂൾ തുറന്ന് പകുതി വർഷം കഴിഞ്ഞിട്ടുപ്പോഴും പുസ്തകം കിട്ടാതിരുന്ന കാലം മറുന്നു കൊണ്ടാണ് മുൻ പ്രതിപക്ഷ നേതാവ് എൽഡിഎഫ് സർക്കാറിന്റെ അഭിമാന നേട്ടത്തെ പരിഹസിക്കാൻ ശ്രമിച്ചത്.
ചെന്നിത്തലയുടെ പ്രസ്താവന കേരളത്തിലെ പാവപ്പെട്ട കുട്ടികളുടെ ഭാവിക്ക് നേരെയുള്ള പോർവിളിയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും മറുപടി നൽകി. സർക്കാർ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുമ്പോൾ അതിനെ 'തുഗ്ലക്ക് പരിഷ്കാരം' എന്ന് വിളിക്കാൻ ചെന്നിത്തലയ്ക്ക് എങ്ങനെ സാധിക്കുന്നെന്നും മന്ത്രി ചോദിച്ചു.










0 comments