മാതൃഭൂമി ശൂന്യതയിൽനിന്ന് വാർത്ത സൃഷ്‌ടിക്കുന്നു; സിപിഐഎം

തൃശൂർ : വാർത്താദാരിദ്ര്യം കൊണ്ട് ‘മാതൃഭൂമി’ ശുന്യതയിൽനിന്നും വാർത്ത ഉൽപ്പാദിപ്പിക്കുകയാണെന്ന് സിപിഐഎം തൃശൂർ ജില്ലാസെക്രട്ടറി കെ വി അബ്‌ദുർഖാദർ പ്രസതാവനയിൽ പറഞ്ഞു. സിപിഐഎം സ്ഥാനാർത്ഥി നിർണ്ണയത്തിൽ 'അടിത്തട്ടിൽ അതൃപ്തി ഉണ്ടെന്ന് ’ കവിടി നിരത്തിയാണ് അവർ കണ്ടെത്തിയത്. സ്ഥാനാർത്ഥിനിർണയത്തിന് കൃത്യമായ സംഘടനാ രീതികൾ അവലംബിക്കുന്ന പാർട്ടിയാണ് സിപിഐഎം. തികച്ചും ജനാധിപത്യപരമാണത്.
സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയ പൂർത്തിയായി വരികയാണ്. വ്യാഴാഴ്ച സംസ്ഥാന കമ്മിറ്റിയും വെള്ളിയാഴ്ച ജില്ലാ കമ്മിറ്റിയും യോഗം ചേർന്ന് പട്ടികയ്ക്ക് അന്തിമ രൂപം നൽകും. തുടർന്ന് പാർട്ടിയുടെ നിയമസഭാ മണ്ഡലം കമ്മിറ്റികൾ യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും. തങ്ങൾ പിന്താങ്ങുന്ന യുഡിഎഫ് - ബിജെപി പാർട്ടികളുടെ സ്ഥാനാർത്ഥി നിർണ്ണയ രീതിയിൽ 'മാതൃഭൂമി'ക്ക് വലിയ മതിപ്പാണ്.
മുകളിൽ നിന്ന് സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്ന രീതിയാണ് വലതു രാഷ്ട്രീയ ശക്തികൾക്കുള്ളത്. പ്രാഥമിക ഘടകങ്ങൾക്ക് തങ്ങളുടെ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള അധികാരം പോലും അനുവദിക്കാത്ത പാർട്ടികളെയാണ് മാതൃഭൂമി ജനാധിപത്യ ചേരി എന്ന് ഓമനപ്പേരിട്ട് പൊലിപ്പിക്കുന്നത്.
സിപിഐഎമ്മും എൽഡിഎഫും ഏറ്റവും മികച്ച നിലയിൽ മുന്നോട്ട് പോകുമ്പോൾ വലതു കേന്ദ്രങ്ങൾക്ക് അസ്വസ്ഥയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇതുകൊണ്ടാണ് കൽപ്പിത കഥകൾ വാർത്തകളായി പ്രത്യക്ഷപ്പെടുന്നത്. മുൻ കാലങ്ങളിൽ മെനഞ്ഞകഥകളുടെ
ഗതി തന്നെയാകും മാതൃഭൂമിയുടെ ഈ നുണ വാർത്തക്കുമെന്ന് അവരെ ഓർമപ്പെടുത്തുന്നതായും ജില്ലാ സെക്രട്ടറി അബ്‌ദുൾഖാദർ പ്രസ്‌താവനയിൽ വ്യക്തമാക്കി.











0 comments