ഛത്തീസ്‌ഗഡിലെ ക്രൈസ്‌തവ വേട്ട ഭരണഘടനാ വ്യവസ്ഥകളുടെയും ലംഘനം: സിപിഐ എം

nellad road
വെബ് ഡെസ്ക്

Published on Jul 28, 2025, 04:12 PM | 1 min read

തിരുവനന്തപുരം: ഛത്തീസ്‌ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ മലയാളികളായ രണ്ട്‌ കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിൽ അടച്ച സംഭവത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രതിഷേധിച്ചു. ക്രിസ്‌ത്യൻ പ്രശ്‌നം എന്ന നിലയിൽ മാത്രമല്ല, ഈ വിഷയത്തെ കാണേണ്ടത്‌. ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും ന്യൂനപക്ഷാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവുമാണ്‌ സംഭവം. മതം അനുഷ്‌ഠിക്കാൻ മാത്രമല്ല പ്രചരിപ്പിക്കാനുള്ള അവകാശവും ഭരണഘടന നൽകുന്നുണ്ട്‌. ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ്‌ കന്യാസ്‌ത്രീകളെ ജയിലിൽ അടച്ചത്‌. കേന്ദ്ര സർക്കാരും ഛത്തീസ്‌ഗഡ് സർക്കാരും പിന്തുടരുന്ന ന്യൂനപക്ഷവിരുദ്ധ സമീപനത്തിന്റെ പശ്ചാത്തലത്തിലാണ്‌ വിഷയം ഗൗരവതരമാകുന്നത്‌.


ഛത്തീസ്‌ഗഡിലെ ദുർഗ്‌ റെയിൽവേ സ്റ്റേഷനിൽവച്ച്‌ കന്യാസ്‌ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ്‌ എന്നിവരെ ബജ്രംഗദൾ പ്രവർത്തകർ വളഞ്ഞ്‌ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. നിയമം കൈയിലെടുത്ത ബജ്രംഗ്‌ദൾ പ്രവർത്തകരെ തടയുന്നതിനു പകരം ഛത്തീസ്‌ഗഡ് പൊലീസും റെയിൽവേ അധികൃതരും അവർക്കൊപ്പം നിന്നു എന്നതും ഞെട്ടലുളവാക്കുന്നതാണ്‌. ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ രാജ്യത്ത്‌ 2014ന്‌ ശേഷം കുത്തനെ വർധിക്കുകയാണെന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌. മണിപ്പൂരിൽ നിയമവാഴ്‌ച തകർത്ത്‌ നടത്തിയ അക്രമങ്ങൾക്ക്‌ കേന്ദ്ര സർക്കാർ മൂകസാക്ഷിയായിരുന്നു. ഗ്രഹാം സ്റ്റെയിൻസും സ്റ്റാൻസ്വാമിയും മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കെതിരെ നടക്കുന്ന ക്രൂരമായ അക്രമങ്ങൾ നിർബാധം തുടരുകയാണെന്ന്‌ ഈ സംഭവവും വ്യക്തമാക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home