മറക്കാനാവാത്ത ഓർമകളിലൂടെ... സയനയുടെ വീട്ടിലെത്തി മക്കളെ കണ്ട് പിണറായി വിജയൻ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങളെ കാണാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വയനാട് ടൗൺഷിപ്പിലെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജനും സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ട സയനയുടെയും അനീഷിന്റെയും വീട്ടിലെത്തിയ അദ്ദേഹം, ആ കുടുംബത്തെ നേരിൽ കണ്ട് സംസാരിച്ചു. ഉരുൾപ്പൊട്ടലിൽ മരിച്ച തങ്ങളുടെ കുട്ടികൾക്കായി അവർ ഒരുക്കിയ കളിപ്പാട്ടങ്ങളും കളിസ്ഥലവും സയനയും അനീഷും അദ്ദേഹത്തെ കാണിച്ചു. തകർന്നുപോയ ഓർമ്മകൾക്ക് നടുവിൽ, നഷ്ടപ്പെട്ട കുരുന്നുകളെക്കുറിച്ചുള്ള ആ മുറിയിലെ കാഴ്ചകൾക്ക് മുന്നിൽ അദ്ദേഹം നിശബ്ദനായി നോക്കിനിന്നു.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ശേഷം, അതിജീവിതരെ ചേർത്തുനിർത്താൻ അന്നത്തെ എൽഡിഎഫ് സർക്കാർ മുൻകൈ എടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറുതും വലുതുമായ സഹായ ഹസ്തവുമായി നിരവധിപേരെത്തി. കേരളമൊന്നാകെ ആ ജനതയെ കൈപിടിച്ചുകയറ്റാൻ ഒപ്പമുണ്ടായിരുന്നു. അങ്ങനെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റയിൽ ടൗൺഷിപ്പ് യാഥാർത്ഥ്യമായി. പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 178 വീടുകളുടെ പണി പൂർത്തിയായി. മറ്റ് വീടുകളുടെ പണിയും പുരോഗമിക്കുന്നു. കള്ളാടിയിലെ മണ്ണിടിച്ചിൽ നടന്ന പ്രദേശത്ത് സന്ദർശനം നടത്തിയ ശേഷമാണ് പിണറായി വിജയൻ ടൗൺഷിപ്പിലെ കുടുംബങ്ങളെ കാണാനെത്തിയത്.










0 comments