സി പി ജോണിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ മന്ത്രി മാപ്പ് പറയണം; പദ്ധതി പ്രഖ്യാപിച്ച് വോട്ട് നേടിയവരാണിവർ: ആനി രാജ

തിരുവനന്തപുരം: പണം ഇല്ലാതെ സ്ത്രീകൾ പ്രിയദർശിനി ബസുകളിൽ തള്ളിക്കയറുകയാണെന്ന ഗതാഗതമന്ത്രി സി പി ജോണിന്റെ പരാമർശത്തനെതിരെ സിപിഐ നേതാവ് ആനിരാജ. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും പ്രസ്താവന അപലപനീയമാണെന്നും ആനിരാജ വ്യക്തമാക്കി. പദ്ധതി പ്രഖ്യാപിച്ച് വോട്ട് നേടിയവരാണ് ഇത്തരം പ്രസ്താവനകൾ പറയുന്നതെന്നും പദ്ധതിയുടെ വരുംവരായ്കകളെക്കുറിച്ച് നേരത്തെ കൃത്യമായ പഠനം നടത്തണമായിരുന്നു എന്നും ആനി രാജ കൂട്ടിച്ചേർത്തു.
സ്ത്രീകൾ കൂടുതലായി പദ്ധതി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് മന്ത്രിയിൽ നിന്ന് ഇത്തരം നിലപാടുകൾ ഉണ്ടാകുന്നതെന്നും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര സർക്കാരിന്റെ ഔദാര്യമോ ഭിക്ഷയോ അല്ലെന്നും ആനി രാജ ചൂണ്ടിക്കാട്ടി. മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിലാണ് ഇവർ പഠിപ്പിക്കുന്നത്. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല, പകരം സർക്കാർ ആശുപത്രി വരാന്തയിൽ കിടക്കുമെന്നും സി പി ജോൺ അധിക്ഷേപിച്ചിരുന്നു.
‘‘അഭിനയം ചെറിയ കാര്യമല്ല. പാവപ്പെട്ടനായി പണക്കാരൻ അഭിനയിക്കുന്നു. അല്ലെങ്കിൽ പണക്കാരനായി പാവപ്പെട്ടവൻ അഭിനയിക്കുന്നു. പക്ഷേ, എനിക്കു മനസിലാവാത്ത പെരുമാറ്റം ബസിനു കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ സർക്കാർ ആശുപത്രി വരാന്തയിൽ തന്റെ അച്ഛനെയും അമ്മയെയും കൊണ്ടു കിടക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുകയാണ്"- സിപി ജോൺ പറഞ്ഞു.
കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്രാ ആനുകൂല്യം നൽകുമെന്ന് പ്രചരിപ്പിച്ച് വോട്ടുനേടാൻ ശ്രമിച്ച കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം ലഭ്യമാക്കി സ്ത്രീകളെ വഞ്ചിക്കുകയായിരുന്നു. മാത്രമല്ല പ്രിയദർശിനി സൗജന്യയാത്രയ്ക്കായി തെരഞ്ഞെടുത്ത പല ബസുകളും പഴയതും ഗുണനിലവാരം കുറഞ്ഞതമാണെന്ന വിമർശനവും ശക്തമായുണ്ടായി. ഇതിന് പിന്നാലെയാണ്, സർക്കാർ സ്ത്രീകൾക്ക് നൽകിയ ആനുകൂല്യം ഉപയോഗപ്പെടുത്താനായി ബസിൽ യാത്ര ചെയ്യുന്നവരെ ഏറ്റവും മോശം ഭാഷയിൽ ഗതാഗത മന്ത്രി തന്നെ അധിക്ഷേപിക്കുകയുണ്ടായത്.
പ്രിയദർശിനി സൗജന്യ യാത്രയെ, സ്വന്തം മക്കളെ ഏത് തരം വിദ്യാഭ്യാസം നൽകണമെന്ന രക്ഷിതാക്കളുടെ സ്വാതന്ത്ര്യത്തെ വിമർശിക്കുന്ന വിഷയത്തിലേക്ക് പോലും മന്ത്രി താരതമ്യപ്പെടുത്തി. അതേസമയം, തൻറെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം തന്നെ മന്ത്രി വീണ്ടും പരിഹാസ്യനായി.










0 comments