ജാമ്യവ്യവസ്ഥ ലംഘിച്ചു: രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് കോടതിയുടെ നോട്ടീസ്.
ജാമ്യവ്യവസ്ഥകൾ ലംഘിച്ച രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന സൈബർ പൊലീസിന്റെ അപേക്ഷയിലാണ് തിരുവനന്തപുരം എസിജെഎം കോടതി നടപടി സ്വീകരിച്ചത്.
ഈ മാസം 19-ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. അതിജീവിതയെ 'വ്യാജ അതിജീവിത' എന്ന് വിളിച്ച് ആക്ഷേപിക്കുകയും ഇത് യുവതിയിൽ വലിയ മാനസിക സമ്മർദ്ദത്തിനും ഭയത്തിനും കാരണമാവുകയും ചെയ്തുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
കേസ് പിൻവലിക്കാൻ അതിജീവിതയെ സമ്മർദ്ദത്തിലാക്കാനാണ് ഇത്തരം പ്രതികരണങ്ങൾ നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നേരത്തെ ഇതേ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ 16 ദിവസത്തെ ജയിൽ വാസം അനുഭവിച്ചിരുന്നു.
കർശന ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും അധിക്ഷേപം തുടർന്നതോടെയാണ് സൈബർ പൊലീസ് കോടതിയെ സമീപിച്ചത്.
അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യാമെന്നും സമാനമായ രീതിയിൽ പെരുമാറില്ലെന്നും കോടതിയിൽ നൽകിയ ഉറപ്പാണ് രാഹുൽ ഈശ്വർ ലംഘിച്ചിരിക്കുന്നത്.
അതേസമയം, തനിക്കെതിരെ അതിജീവിത ഗൂഢാലോചന നടത്തുകയാണെന്നും ഇതിനെതിരെ താൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം.










0 comments