കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാരുടെ സമരം ഏറ്റെടുത്ത് ഡിവൈഎഫ്ഐ

കൊച്ചി: മെഡിക്കൽ കോഡിങ് കമ്പനി ‘കോറോ ഹെൽത്ത്’ എണ്ണൂറിലധികം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത് ശുദ്ധ തോന്നിവാസമാണെന്ന് ഡിവൈഎഫ്ഐ. തൊഴിലാളികൾ നടത്തുന്ന സമരത്തിനൊപ്പമാണ് ഡിവൈഎഫ്ഐയെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ജോലിക്കെത്തിയ ജീവനക്കാരെ കമ്പനി അധികൃതരും പൊലീസും പുറത്തുനിർത്തിയതോടെ ഡിവൈഎഫ്‌ഐ ഇടപെട്ട് ഇവരെ കമ്പനിക്കകത്തേക്ക് കയറ്റി. തൊഴിലാളികൾ പുറത്തുനിർത്തേണ്ടവരോ അഭയാർത്ഥികളോ അല്ലെന്ന് വി കെ സനോജും വി വസീഫും പറഞ്ഞു.

തൊഴിലാളികളെ അടിമപ്പണിയെടുപ്പിച്ച് ഇന്ന് മുതൽ വരേണ്ടതില്ല എന്ന് പറഞ്ഞാൽ അതനുസരിച്ച് കൊള്ളണമെന്ന ധിക്കാരത്തിന്റെ നിലയിൽ കമ്പനി പ്രവർത്തിച്ചാൽ, ആ കമ്പനി പ്രവർത്തിക്കണോ വേണ്ടയോ എന്ന് യുവജന പ്രസ്ഥാനം തീരുമാനിക്കുമെന്ന് സനോജ് പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്ക് പിരിച്ച് വിടുകയാണ്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കിയത്. ഇത് അനുവദിച്ച് കൊടുത്താൽ നാളെ ഈ നാട്ടിൽ ചെറുപ്പക്കാർക്ക് സുരക്ഷിതമായി തൊഴിലെടുക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകില്ല. കരാർ അടിമകളായി തൊഴിലാളികളെയും ജീവനക്കാരെയും കാണുന്ന കേന്ദ്രസർക്കാരിന്റെ സമീപനത്തിന്റെ ഭാഗം കൂടിയാണിത്. സംസ്ഥാന സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും വി കെ സനോജ് പറഞ്ഞു.











0 comments