print edition ജി ടെക് ജോലി: സംസ്ഥാന സർക്കാർ കമ്പനിക്കൊപ്പമെന്ന് കോറോ ഹെൽത്ത് ജീവനക്കാർ

കൊച്ചി: കോറോ ഹെൽത്ത് പിരിച്ചുവിടുന്ന ജീവനക്കാർക്ക് ജി ടെക് വഴി ജോലി ലഭ്യമാക്കാമെന്ന സംസ്ഥാന സർക്കാരിന്റെ പ്രതികരണം കോറോ ഹെൽത്തിനെ സഹായിക്കുന്ന അനാവശ്യ ഇടപെടലായിപ്പോയെന്ന് ജീവനക്കാർ. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ 20ന് സർക്കാർ കോറോ ഹെൽത്തുമായി ചർച്ചവച്ച സാഹചര്യത്തിൽ ഇത്തരമൊരു പ്രതികരണമുണ്ടായത് ശരിയല്ലെന്ന് ജീവനക്കാരുടെ യോഗം അഭിപ്രായപ്പെട്ടു. ചർച്ചയിൽ ജീവനക്കാർക്ക് അനുകൂല സാഹചര്യമുണ്ടാകാനുള്ള സാധ്യത സർക്കാർ ഇല്ലാതാക്കിയെന്നും ജീവനക്കാർ പറഞ്ഞു.
പിരിച്ചുവിട്ട ജീവനക്കാർക്ക് ജി ടെക് വഴി ഐടി കമ്പനികളിൽ അവസരമൊരുക്കുമെന്ന് ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് കഴിഞ്ഞദിവസം പറഞ്ഞത്. മന്ത്രിയുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച ചേർന്ന ജീവനക്കാരുടെ യോഗമാണ് വിഷയം ചർച്ചചെയ്‌തത്. ഏതുതരം ജോലി, ഏതൊക്കെ കമ്പനികൾ, പരിച്ചുവിടപ്പെട്ട മുഴുവൻപേർക്കും ജോലി ഉറപ്പാക്കുമോ എന്നീ കാര്യങ്ങൾ അന്വേഷിച്ചെങ്കിലും ജി ടെക് അധികൃതർക്ക് വ്യക്തമായ മറുപടിയുണ്ടായില്ലെന്ന് ജീവനക്കാർ പറഞ്ഞു.
ജി ടെക്കുമായി സഹകരിക്കുന്ന കമ്പനികളിൽ കോറോ ഹെൽത്തിൽ ചെയ്‌തിരുന്ന മെഡിക്കൽ കോഡിങ്ങുമായി ബന്ധപ്പെട്ട ജോലികളില്ലാത്ത കാര്യം ജീവനക്കാർ ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിൽ ഇവിടെനിന്ന് പിരിച്ചുവിട്ട ആയിരത്തോളം തൊഴിലാളികളിൽ വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാകും ജി ടെക് വഴി ജോലി ലഭിക്കാൻ സാധ്യതയെന്നും ജീവനക്കാർ വിലയിരുത്തി. കൂട്ടപ്പിരിച്ചുവിടൽ പിൻവലിപ്പിക്കാനും കോറോ ഹെൽത്ത് കേരളത്തിൽത്തന്നെ തുടരാനും സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.










0 comments