print edition കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ഓഫീസ് പൂട്ടി അധികൃതർ മുങ്ങി

കോറോ ഹെൽത്ത് കൊച്ചി ഓഫീസിൽ ചൊവ്വാഴ്‌ച എത്തിയ ജീവനക്കാർ അകത്ത് കയറാനാകാതെ കാത്തുനിൽക്കുന്നു

സ്വന്തം ലേഖകൻ
Published on Jul 08, 2026, 01:33 AM | 1 min read
കൊച്ചി: എണ്ണൂറിലേറെ ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട അമേരിക്കൻ മെഡിക്കൽ കോഡിങ് കന്പനി അധികൃതർ കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകൾ അടച്ചുപൂട്ടി സ്ഥലംവിട്ടു. ചൊവ്വാഴ്‌ചമുതൽ ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാമെന്ന് ലേബർ കമീഷണർ നൽകിയ ഉറപ്പ് കാറ്റിൽപ്പറത്തിയാണ് കോറോ ഹെൽത്ത് കന്പനിയുടെ ധിക്കാര നടപടി. ഇത്രയേറെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവം സംസ്ഥാനത്ത് ആദ്യമായിട്ടും സർക്കാർ ഇടപെടാതിരുന്നതാണ് കന്പനി അധികൃതർ മുതലെടുത്തത്. നീതി ലഭ്യമാക്കാൻ സർക്കാരിന് കഴിയുമെന്ന് കരുതുന്നില്ലെന്നും 10ന് നടക്കുമെന്ന് പറയുന്ന ചർച്ചയിൽ പ്രതീക്ഷയില്ലെന്നും ജീവനക്കാരുടെ പ്രതിനിധികൾ പറയുന്നു.
ലേബർ കമീഷണർ നൽകിയ ഉറപ്പിൽ ചൊവ്വ രാവിലെ അഞ്ഞൂറിലേറെ ജീവനക്കാർ കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകളിൽ എത്തിയിരുന്നു. എന്നാൽ, തലേന്നുതന്നെ ഓഫീസുകൾപൂട്ടി അധികൃതർ സ്ഥലംവിട്ടിരുന്നു. ഓഫീസ് നടത്തിപ്പ് ചുമതലയുള്ള ഇൻഡി ക്യൂബ് അധികൃതരും കൈമലർത്തി. തൊഴിൽവകുപ്പിനും കന്പനി അധികൃതരെക്കുറിച്ചറിയില്ല.
പത്തിന് നടക്കുന്ന ചർച്ചയിൽ കന്പനി അധികൃതർ പങ്കെടുക്കുമോ എന്ന് സർക്കാരിന് ഉറപ്പില്ല. തൊഴിൽവകുപ്പ് അയച്ച ഇ മെയിലിനോട് പ്രതികരിച്ചിട്ടില്ല. നാലുദിവസമായി ജീവനക്കാർ പുറത്തുനിൽക്കുകയാണ്. എട്ടാംദിവസമാണ് മന്ത്രിതല ചർച്ച തീരുമാനിച്ചത്. പ്രധാന ഓഫീസ് പ്രവർത്തിച്ച എറണാകുളത്ത് മുഖ്യമന്ത്രി ഉൾപ്പെടെ നാല് മന്ത്രിമാരുണ്ടായിരുന്നിട്ടും ഒരാൾപോലും വിഷയത്തിൽ ഇടപെട്ടില്ലെന്ന് പരാതിയുണ്ട്.











0 comments