'ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുള്ളയാൾ ആഭ്യന്തരമന്ത്രിയുടെ സ്റ്റാഫിൽ'; അപമാനകരമെന്ന് ഡിവൈഎഫ്ഐ

നഹാസിനൊപ്പം രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സൺ സെക്രട്ടറിയായി നിയമിക്കപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവിന് ലഹരി മാഫിയയുമായി അടുത്തബന്ധമെന്ന് ഡിവൈഎഫ്ഐ.ചെന്നിത്തലയുടെ അടുത്ത അനുയായിയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ നഹാസ് പത്തനംതിട്ടയെയാണ് കഴിഞ്ഞദിവസം സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. രണ്ട് വർഷം മുൻപ് നഹാസിന്റെ വീട്ടിൽനിന്നും കഞ്ചാവ് പിടികൂടിയതും ഉറ്റ അനുയായിയായ ജിതിന് ലഹരി സംഘങ്ങളുമായുള്ള ബന്ധവും ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ബി നിസാം വിമർശനം ഉന്നയിച്ചത്.
2023 നവംബർ 20നാണ് നഹാസിന്റെ വീട്ടിൽനിന്നും രണ്ടര കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്. നഹാസിന്റെ സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കേസെടുത്തതോടെ നസീബ് ഒളിവില്‍ പോയിരുന്നു. നഹാസും അന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇതോടെ നഹാസ് പങ്കെടുക്കുന്ന പരിപാടിയിൽനിന്ന് അന്ന് ചെന്നിത്തല വിട്ടുനിൽക്കുകയും ചെയ്തു.
ഇപ്പോൾ അതേയാളെ ആഭ്യന്തരമന്ത്രി സ്റ്റാഫിൽ ഉൾപ്പെടുത്തിയത് കള്ളനെ താക്കോലേൽപ്പിക്കുന്നതിന് തുല്യമാണെന്ന് ബി നിസാം പറഞ്ഞു. അപമാനകരമായ നടപടിയാണ് ആഭ്യന്തരമന്ത്രി സ്വീകരിച്ചത്. ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ ആഭ്യന്തരവകുപ്പ് ലഹരി മാഫിയക്കെതിരായ ക്യാമ്പയിൻ നടത്തുമ്പോഴാണ് ഈ നിയമനം. കോൺഗ്രസിലെ എതിർപ്പ് പോലും മറികടന്നാണ് ചെന്നിത്തല നഹാസിനെ നിയമിച്ചത്. ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുള്ള പൊലീസിനെയും എക്സൈസിനെയും നിയന്ത്രിച്ചാൽ കേരളമാകെ കഞ്ചാവ് മാഫിയ പ്രവർത്തനം വ്യാപിപ്പിക്കും. ഇതിൽ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും നിസാം മാധ്യമങ്ങളോട് പറഞ്ഞു.










0 comments